Covid19
ഈ മാസം 30ന് ശേഷവും ലോക്ക്ഡൗൺ അവസാനിക്കില്ലെന്ന് ഉദ്ദവ് താക്കറെ
മുംബൈ | കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ മാസം 30ന് ശേഷവും സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവേർപ്പെടുത്തില്ലെന്ന് ഉദ്ദവ് താക്കറെ. സാമൂഹികവ്യാപനത്തിനുള്ള സാധ്യത ഇനിയും അവസാനിക്കാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തത് വൻവിപത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഘട്ടം ഘട്ടമായി മാത്രമേ ഇളവുകൾ ഏർപ്പെടുത്തൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധയുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 1.6 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതിൽ മുംബൈയിൽ മാത്രം 74,000 കേസുകളുണ്ട്.
ശനിയാഴ്ച 5,318 പോസിറ്റീവ് കേസുകളും 167 മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മൊത്തം മരണങ്ങളിൽ 86 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനുള്ളിലും മറ്റുള്ളവ മുമ്പുള്ളതുമാണ്. മുംബൈ അടക്കമുള്ള 10 പ്രധാനനഗരങ്ങളും റെഡ് സോണായി തുടരും. പൊതുഗതാഗതമടക്കം ഒന്നും ഉടൻ പുനഃരാരംഭിക്കില്ല എന്നും താക്കറെ പറഞ്ഞു.
വൈറസ് വ്യാപനം തടയാനുള്ള പോരാട്ടത്തിൽ സംസ്ഥാന സർക്കാർ പിന്തുടരുന്നത് വികസിത രാജ്യങ്ങൾക്ക് തുല്യമായ പ്രവർത്തനങ്ങളാണെന്നും താക്കറെ പറഞ്ഞു. നാലാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കാൻ അനുവദിച്ചിരുന്നു.