Kerala
അനാവശ്യ ഗര്‍ഭധാരണം തുടരാന്‍ നിര്‍ബന്ധിക്കുന്നത് വ്യക്തിപരമായ കടന്നുകയറ്റം: ഹൈക്കോടതി
കൊച്ചി| ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങളേക്കാള്‍ മാതാവിന്റെ അവകാശത്തിനാണ് മുന്‍ഗണനയെന്ന് ഹൈക്കോടതി. മാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അനാവശ്യ ഗര്‍ഭധാരണം തുടരാന്‍ നിര്‍ബന്ധിക്കുന്നത് വ്യക്തിപരമായ കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റ് പ്രകാരം ഗര്‍ഭകാലം 20 ആഴ്ചകള്‍ക്കപ്പുറം പിന്നിട്ടാല്‍ ഗര്‍ഭം അലസിപ്പിക്കാല്‍ നിയമപരമായി അനുവദിക്കുന്നതല്ല. ഈ സാഹചര്യത്തിലാണ് ഹരജിക്കാരിക്ക് കോടതിയെ സമീപിക്കണ്ടി വന്നത്.
ഇരുവൃക്കകളും തകരാറിലായ ഹരജിക്കാരിക്ക് അനുകൂലമായി തീരുമാനമെടുത്ത കോടതി സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചും വിധിന്യായത്തില്‍ പരാമര്‍ശിച്ചു. ഒരു പിഞ്ചു കുഞ്ഞിന്റെ അവകാശങ്ങള്‍ കുട്ടിയെ പ്രസവിക്കുന്ന ഒരു സ്ത്രീയുടെ അവകാശങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ സത്രീക്ക് അനുകൂലമായിരിക്കും കാര്യങ്ങള്‍.
നല്ലത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീയുടെ സ്വാതന്ത്രത്തിനുള്ള അവകാശത്തിന്റെ ഭാഗമായി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. അമ്മയുടെ ജീവന്‍ അപകടത്തിലാകുമ്പോള്‍, തീര്‍ച്ചയായും ഗര്‍ഭസ്ഥ ശിശുവിനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തുക തന്നെ വേണമെന്നതില്‍ തര്‍ക്കമില്ലെന്നാണ് കോടതിയുടെ നീരീക്ഷണം.