Connect with us

Alappuzha

രാജ്യത്താദ്യമായി ഹൗസ് ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്റര്‍; വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ മോക്ക് ഡ്രില്‍

Published

|

Last Updated

ആലപ്പുഴ | രാവിലെ 11.30: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജെ.പി.എച്.ഐ. ആശാ പ്രവര്‍ത്തക എന്നിവര്‍ ഫിനിഷിംഗ് പോയിന്റിന് സമീപം പാര്‍ക് ചെയ്ത കോവിഡ് കെയര്‍ സെന്ററായി മാറിയ ഹൗസ് ബോട്ടുകളിലെ നിരീക്ഷണത്തിലിരിക്കുന്നവരുടെ പതിവ് പരിശോധനയ്ക്കായി എത്തുന്നു.
11.32: കോവിഡ് കെയര്‍ സെന്റര്‍ നമ്പര്‍ 26 എന്ന ഹൗസ്‌ബോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കുന്നു.
11.43: പരിശോധനയ്ക്കിടയില്‍ പുറത്തിറങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് അറിയിക്കുന്നു. തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫിനിഷിംഗ് പോയിന്റ് സാക്ഷിയായത്. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്നും 11.50 ഓടെ ആംബുലന്‍സ് പാഞ്ഞെത്തുന്നു.
11.53: പി.പി.ഇ കിറ്റ് ധരിച്ച പ്രത്യേക പരിശീലനം ലഭിച്ച ആംബുലന്‍സ് ഡ്രൈവര്‍ പുറത്തിറങ്ങി, ആംബുലന്‍സിന്റെ വാതില്‍ തുറന്ന് കൊടുത്ത്, മാസ്‌ക് ധരിച്ച രോഗലക്ഷണമുള്ളയാളെ അകത്ത് പ്രവേശിപ്പിക്കുന്നു. ഇദ്ദേഹം എവിടെയും സ്പര്‍ശിക്കാതിരിക്കാനായി ആംബുലന്‍സിന്റെ വാതില്‍ അടയ്ക്കുന്നതും ഡ്രൈവര്‍ തന്നെ. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് രോഗലക്ഷണമുള്ളയാളുമായി ആംബുലന്‍സ് കുതിയ്ക്കുന്നു.

ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായി ഫിനിഷിംഗ് പോയിന്റില്‍ നടത്തിയ മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ആംബുലന്‍സുകളുടെ ചീറിപ്പാച്ചില്‍ കണ്ട് അമ്പരന്ന നാട്ടുകാര്‍ക്ക് ഇത് മോക്ക് ഡ്രില്ലാണെന്നറിഞ്ഞപ്പോള്‍ ആശ്വാസം.

രാജ്യത്ത് തന്നെ ജില്ലയിലാണ് ആദ്യമായി ഹൗസ്‌ബോട്ടുകളില്‍ ഇത്തരത്തില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാമെന്നറിയാനായി ജില്ല ഭരണകൂടം വിപുലമായി രീതിയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുകയായിരുന്നു.

ജനറല്‍ ആശുപത്രിയിലും പി.പി.ഇ കിറ്റ് ഉള്‍പ്പെടയുള്ള സുരക്ഷാ മുന്‍കരുതലുകളെടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗലക്ഷണമുള്ളയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചത്. മറ്റാരുമായും ഇയാള്‍ക്ക് സമ്പര്‍ക്കമില്ലാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഇതിനിടെ ഫിനിഷിംഗ് പോയിന്റില്‍ രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ് ബോട്ട്, നടന്നു വന്ന വഴി എന്നിവ ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് അണുവിമുക്തമാക്കി. ഹൗസ് ബോട്ടുകളിലെ മാലിന്യം നഗരസഭയുടെ നേതൃത്വത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ശേഖരിച്ച് നശിപ്പിക്കുന്നതും മോക്ക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നെഹ്‌റു പവല്ലിയന് സമീപം പാര്‍ക് ചെയ്ത മറ്റൊരു ഹൗസ്‌ബോട്ടില്‍ നിന്നുള്ള വ്യക്തിയെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മോക്ക് ഡ്രില്ലും തുടര്‍ന്ന് നടന്നു. വാട്ടര്‍ ആംബുലന്‍സിലാണ് രോഗലക്ഷണമുള്ളയാളെ ഫിനിഷിംഗ് പോയിന്റിലെത്തിച്ചത്. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരമനുസരിച്ചെത്തിയ പി.പി.ഇ. കിറ്റ് ധരിച്ച ആംബുലന്‍സ് ഡ്രൈവറാണ് വാട്ടര്‍ ആംബുലന്‍സില്‍ നിന്നും രോഗലക്ഷണമുള്ളയാള്‍ക്ക് പുറത്ത് കടക്കാനുള്ള വാതിലുകള്‍ തുറന്നു കൊടുത്തത്. ഇയാളെയും പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു. രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ്‌ബോട്ട്, വാട്ടര്‍ ആംബുലന്‍സ് എന്നിവ ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് അണുവിമുക്തമാക്കി. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് രോഗലക്ഷണമുള്ളവരായി അഭിനയിച്ച് മോക്ക് ഡ്രില്ലില്‍ പങ്കെടുത്തത്.

ജില്ല ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഫിനിഷിംഗ് പോയിന്റില്‍ സജ്ജമാക്കിയിരുന്നു. ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ ആളുകളുടെയും ആരോഗ്യ സ്ഥിതി, യാത്രാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം, അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനായി പോലീസ്, അഗ്‌നി ശമന സേന എന്നിവയുടെ കണ്‍ട്രോള്‍ റൂം, ഭക്ഷണം ഉറപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണ്‍ കണ്‍ട്രോള്‍ റൂം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, എന്നിവയുടെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിരുന്നു.

Latest