Kerala
കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട് | ഡൽഹി, മുംബൈ തുടങ്ങിയ വൻനഗരങ്ങളിൽ നിന്ന് കൂട്ടപ്പലായനം നടത്തുന്നവരുടെ പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള യു പിയിലെയും ഗുജറാത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വീടുകളിലേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്നവരുടെ പ്രശ്‌നത്തിന് വേഗത്തിൽ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കിലോമീറ്ററുകൾ താണ്ടി ഭക്ഷണം കിട്ടാതെയുള്ള പാവപ്പെട്ടവരുടെ നടത്തം ഹൃദയഭേദകമാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് സർക്കാറിന്റെ മേൽനോട്ടത്തിൽ ട്രെയിൻ, ബസ് സർവീസ് നടത്തി, ഒരു മീറ്റർ അകലം, ഫേസ് മാസ്‌ക്, ഹാൻഡ് സാനിറ്റൈസർ തുടങ്ങി എല്ലാ മുൻകരുതലുകളും സ്വീകരിച്ച് അവരെ വീടുകളിലേക്കെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കേരളത്തിൽ നിന്നുള്ള അതിർത്തി റോഡുകൾ മുഴുവൻ മണ്ണിട്ട് തടസ്സപ്പെടുത്തിയ കർണാടക സർക്കാറിന്റെ സമീപനം ശരിയല്ലെന്നും പ്രധാന മന്ത്രി നേരിട്ട് ഇടപെട്ട് അവ തുറക്കാൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കർണാടകയിൽ നിന്ന് മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള വഴികളാണ് അടച്ചിട്ടിരിക്കുന്നത്. അതിർത്തി പ്രദേശമായ മഞ്ചേശ്വരത്ത് നിന്ന് മംഗളൂരു ആശുപത്രിയിൽ പോകാനാകാതെ യുവതി ആംബുലൻസിൽ കുഞ്ഞിനെ പ്രസവിച്ച സംഭവവും ആംബുലൻസ് തടഞ്ഞതിനാൽ ചികിത്സ കിട്ടാതെ വൃദ്ധ മരിച്ച സംഭവവും വേദനാജനകമാണ്. അതിനാൽ അനിവാര്യ കാര്യങ്ങൾക്ക് അതിർത്തി വഴികൾ തുറന്നു നൽകുന്ന കാര്യത്തിൽ പ്രധാനമന്ത്രി നടപടി എടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.