Connect with us

Kerala

കൊവിഡ് 19: സംസ്ഥാന സര്‍ക്കാറിന് സേനാ വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണ

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് 19 വലിയ തോതില്‍ പടരുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് സേനാ വിഭാഗങ്ങള്‍. വിവിധ സേന വിഭാഗങ്ങളുടേയും അര്‍ധ സൈനിക വിഭാഗങ്ങളുടേയും കേരളത്തിലെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്തുണ അറിയിച്ചത്.

രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ട് ദുരന്തം ഒഴിവാക്കുന്നതിന് നടത്തുന്ന തയ്യാറെടുപ്പില്‍ സേനാവിഭാഗങ്ങളുടെ പൂര്‍ണ സഹായം വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലെ സൗകര്യം അടിയന്തര സാഹചര്യത്തില്‍ കൊവിഡ് കെയറിന് വേണ്ടി ഉപയോഗിക്കാമെന്ന് സേനാ മേധാവികള്‍ ഉറപ്പ് നല്‍കി. ആര്‍മി ബാരക്കുകള്‍ താല്‍ക്കാലിക കൊറോണ കെയര്‍ സെന്ററാക്കി മാറ്റാം. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും ടെക്‌നിക്കല്‍ സ്റ്റാഫിന്റെയും സേവനം വിട്ടുനല്‍കും.

ആംബുലന്‍സുകളുമുണ്ടാകും. അടിയന്തര സാഹചര്യത്തില്‍ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കും. മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനല്‍കുമെന്നും ഇവര്‍ പറഞ്ഞു.

യോഗത്തില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ സി കാര്‍ത്തിക് ശേഷാദ്രി, നാവികസേനയുടെ കൊച്ചി സ്റ്റേഷന്‍ കമാണ്ടര്‍ എന്‍ അനില്‍ ജോസഫ്, കോസ്റ്റ്ഗാര്‍ഡ് ഡി ഐ ജി എസ്. ജെന, ബി എസ് എഫ് ഡി ഐ ജി ബേബി ജോസഫ്, സി ആര്‍ പി എഫ് ഡി ഐ ജി ഡോ.എച്ച സി ലിംഗരാജ്, വ്യോമസേന കമാണ്ടര്‍ വി വി ജോഷി, ഐ ടി ബി പി ഡെപ്യൂട്ടി കമാണ്ടന്റ് പി ഡി റജി, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് യോഗത്തില്‍ പങ്കെടുത്തു.