Connect with us

Covid19

കൊവിഡ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടിയുടെ പാക്കേജുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് 19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനം 20000 കോടി രൂപയുടെ പാക്കേജ് തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും കൊവിഡ് ഭീഷണി മൂലം ജനം വലയുന്ന അവസ്ഥയില്‍ ക്ഷേമ രംഗത്ത് ശക്തമായ ഇടപെടല്‍ നടത്തുമെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്. സാമ്പത്തിക പാക്കേജില്‍ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ വ്യാപ നല്‍കുക. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ നിലവില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതായത് കൊണ്ടാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റിവെക്കും. നിലവില്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്‍ഷന്‍ നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചായിരിക്കും നല്‍കുക.

50 ലക്ഷത്തില്‍പരം ആളുകള്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവരായിട്ടുണ്ട്. ഇതിന് പുറമെ ബി പി എല്‍, അന്ത്യോദയ വിഭാഗത്തില്‍ പെട്ട സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും.100 കോടി രൂപ വീതം ഇതിന് വിനിയോഗിക്കും ബി പി എല്‍, എ പി എല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യം റേഷന്‍ കടകള്‍ വഴി നല്‍കും.
ബി പി എല്‍ അല്ലാത്തവര്‍ക്ക് പത്ത് കിലോ ഭക്ഷ്യധാന്യമാണ് നല്‍കുക. ഇതിനായി 100 കോടി രൂപ വേണ്ടി വരും. നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും 1000 ഭക്ഷണ ശാലകള്‍ തുടങ്ങാനാണ് തീരുമാനം.

നേരത്തെ ഊണിന് 25 രൂപ എന്നായിരുന്നു തീരുമാനം. ഇത് 20 രൂപയായി പുനര്‍നിശ്ചയിച്ചു.50 കോടി രൂപ ഇതിന്ചി ചിലവയിക്കേണ്ടി വരും. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 500 കോടിയുടെ ഹെല്‍ത്ത് പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശ്ശിക ഏപ്രിലില്‍ തന്നെ കൊടുക്കും. 14000 കോടിയായിരിക്കും ഇതിന് ആവശ്യമായി വരികയെന്നും മുഖ്യമന്ത്രി അറിയിച്ചു.