Connect with us

Kerala

രാത്രിയിലും നിര്‍ഭയം സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  നാളെ അന്തരാഷ്ട്ര വനിതാദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന്യവും സ്ത്രീകള്‍ക്ക് തുല്ല്യത ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്നത് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയാണ്. വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ഇതിനായി നിരവധി പദ്ധതികള്‍ നടന്നുവരുകയാണ്. പൊതുസ്ഥലങ്ങളില്‍ രാത്രിയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന “സുരക്ഷിത” എന്ന പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

ഈ വര്‍ഷം കേരള പോലീസ് വനിതകളുടെ സുരക്ഷക്ക് വേണ്ടിയുള്ള വര്‍ഷമായി ആചരിക്കുകയാണ്. പോലീസ് കേസന്വേഷണങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും അവരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രഗത്ഭരായ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന അന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത് റേഞ്ച് ഡി ഐ ജിമാര്‍ ആയിരിക്കും. കൂടാതെ, സ്‌കൂള്‍, കോളജ് പരിസരത്തും പൊതുസ്ഥലങ്ങളിലും വനിതകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളെ രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന “സുരക്ഷിത” എന്ന പരിപാടി പോലീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം നഗരത്തില്‍ നടപ്പാക്കിയിരുന്നു. വന്‍വിജയമായിരുന്ന ഈ പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ സര്‍വ്വാത്മനായുള്ള പിന്തുണ അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടെ ടോയ്‌ലറ്റ് ഉള്‍പ്പെടെ ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ ഈ വര്‍ഷം തന്നെ പരിഹാരം കാണാനാണ് ശ്രമം. സംസ്ഥാനത്തെ ആദ്യത്തെ വണ്‍ ഡേ ഹോം പ്രവര്‍ത്തനം ആരംഭിച്ചതും, അണ്‍എയിഡഡ് മേഖലയിലെ സ്ത്രീകള്‍ക്കും പ്രസവ അവധി ആനുകൂല്യം നിയമമാക്കിയതും വനിതാദിനത്തില്‍ സര്‍ക്കാറിന്റെ സമ്മാനമാണ്. സ്ത്രീകള്‍ നിര്‍ഭയരും സ്വതന്ത്രരും ആയിരുന്നാല്‍ മാത്രമേ നമ്മുടെ സമൂഹത്തിന്റെ പുരോഗമനം സാധ്യമാകൂ എന്ന് തിരിച്ചറിയുക. അതുകൊണ്ട് വനിതകള്‍ നമ്മുടെ സമൂഹത്തില്‍ നേരിടുന്ന അക്രമങ്ങള്‍ക്കും അവഗണനങ്ങള്‍ക്കും എതിരെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നമുക്ക് ഈയവസരത്തില്‍ പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി പറയുന്നു.