International
ടോക്യോയിൽ പള്ളി നമ്മളെ തേടിയെത്തും
ടോക്യോ | ജപ്പാനിൽ ഒളിമ്പിക്‌സിനെത്തുന്ന ആയിരക്കണക്കിന് മുസ്‌ലിം താരങ്ങൾക്കും ഒഫിഷ്യലുകൾക്കും നിസ്‌കരിക്കാൻ ചലിക്കും മസ്ജിദുകളൊരുക്കി അധികൃതർ.
ടോക്യോ നഗരത്തിൽ നിസ്‌കരിക്കാൻ സ്ഥലം കണ്ടെത്തുക പ്രയാസമായതിനാലാണ് ഇത്തരമൊരു സൗകര്യമൊരുക്കിയത്. ജൂലൈയിലാണ് ഗെയിംസ് ആരംഭിക്കുന്നത്.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഒളിമ്പിക് ഗ്രാമത്തിൽ പ്രാർഥനാ മുറികളുണ്ട്.
അതേസമയം ചില വേദികളിൽ ഈ സൗകര്യമില്ല. ഇത് പരിഹരിക്കാനാണ് മൊബൈൽ മസ്ജിദുകൾ ഇറക്കുക. ഒരു ട്രക്കാണ് ഇതിനായി ഏർപ്പെടുത്തിയത്. ഇത് മുഴുവനായി തുറക്കുന്നതോടെ 48 ചതുരശ്ര മീറ്റർ സ്ഥലം നിസ്‌കരിക്കാനായി ഉണ്ടാകും. മോഡിഫൈ ചെയ്ത ട്രക്കിന്റെ പുറകുവശം നിമിഷങ്ങൾക്കുള്ളിൽ തുറക്കാനാകും. അംഗശുദ്ധി വരുത്താൻ ടാപ്പുകളും അറബി സൂചനകളുമുണ്ട്.
ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയുള്ള ഒളിമ്പിക്‌സ് വേദികളുടെ പുറത്താണ് ഇവ പാർക്ക് ചെയ്യുക.
ഒളിമ്പിക് വില്ലേജുകളിലുള്ളവർക്ക് ഇടക്കിടെ സന്ദർശിക്കാവുന്ന മത കേന്ദ്രങ്ങളുടെ പട്ടികയും സംഘാടക സമിതി തയ്യാറാക്കുന്നുണ്ട്.
ജപ്പാനിൽ 2018 അവസാനം വരെ ആകെ 105 മസ്ജിദുകളാണുള്ളത്. ഇവയിലധികവും ചെറുതും ടോക്യോ നഗരത്തിന് പുറത്തുമാണ്. അഞ്ച് സമയം നിസ്‌കരിക്കാൻ ഒളിമ്പിക്‌സിനെത്തുന്നവർക്ക് ഇത് പ്രയാസമുണ്ടാക്കും.