Connect with us

National

താന്‍ മകനോ, തീവ്രവാദിയോ എന്ന് ഡല്‍ഹിയിലെ ജനം തീരുമാനിക്കും; ബി ജെ പി നേതാവിന് കെജ്രിവാളിന്റെ മറുപടി

Published

|

Last Updated

ന്യൂഡല്‍ഹി | തന്നെ തീവ്രവാദിയെന്ന് വിളിച്ച ബി ജെ പി എം പി പര്‍വേശ് വര്‍മക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ എന്നെ തീവ്രവാദിയെന്ന് വിളിക്കില്ല. അവര്‍ക്കതിന് കഴിയില്ല. എല്ലാവര്‍ക്കും മരുന്നുകള്‍ നല്‍കി.. ദരിദ്രര്‍ക്കുവേണ്ടി വളരെയധികം കാര്യങ്ങള്‍ ചെയ്തു. ഒരിക്കല്‍ പോലും എന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. രാജ്യത്തിനായി ജീവന്‍ പോലും നല്‍കാന്‍ താന്‍ തയ്യാറാണ്. തന്റെ രോഗം പോലും മറന്നാണ് ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചത്. താന്‍ മകനാണോ, സഹോദരനാണോ തീവ്രവാദിയാണോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രമേഹരോഗിയായ തനിക്ക് ദിവസം നാല് തവണ ഇന്‍സുലിന്‍ എടുക്കണം. രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. തനിക്ക് വേണമെങ്കില്‍ വിദേശത്തേക്ക് പോകാമായിരുന്നു. എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു. ഒരു തീവ്രവാദി ഇതെല്ലാം ചെയ്യുമോ. ബി ജെ പി നേതാവ് പര്‍വേശ് വര്‍മക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

പടിഞ്ഞാറന്‍ ദില്ലിയിലെ പ്രചാരണ യോഗത്തിലായിരുന്നു പര്‍വേശിന്റെ വിദ്വേഷ പ്രസംഗം. പാകിസ്ഥാനിലെ തീവ്രവാദികളുമായി കശ്മീരില്‍ യുദ്ധം ചെയ്യുന്നതുപോലെയാണ് കെജ്രിവാളിനെപോലുള്ള തീവ്രവാദികളോടുള്ള യുദ്ധമെന്നായിരുന്നു ബി ജെ പി എംപിയുടെ വാക്കുകള്‍. കെജ്രിവാള്‍ ഷഹീന്‍ ബാഗിലേക്ക് ഒരിക്കല്‍ കൂടി വന്നാല്‍ ജനങ്ങള്‍ തെരുവിലൂടെ നടത്തിക്കുമെന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് 1990 ല്‍ കശ്മീരില്‍ സംഭവിച്ചതിന് സമാനമായ അവസ്ഥയാകുമതെന്നും പര്‍വേശ് പറഞ്ഞിരുന്നു.