Connect with us

National

പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? പ്രോസിക്യൂട്ടറെ വെള്ളം കുടിപ്പിച്ച് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് പോലീസ് അറസ്റ്റു ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ തിസ് ഹസാരി അഡീഷണല്‍ സെഷന്‍സ് പരിഗണനക്കെടുത്തു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ, പ്രോസിക്യൂഷനെ ജഡ്ജി ഡോ. കാമിനി ലോ രൂക്ഷമായി വിമര്‍ശിച്ചു.

ചില പോസ്റ്റുകള്‍ വഴി സാമൂഹിക മാധ്യമത്തിലൂടെ ആസാദ് കലാപത്തിന് ആഹ്വാനം നല്‍കിയതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. അങ്ങനെയൊരു പോസ്റ്റ് ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആസാദിന്റെ അഭിഭാഷകന്‍ മഹ്മൂദ് പ്രച ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂട്ടര്‍ തയ്യാറായില്ല. തുടര്‍ന്ന്, പോസ്റ്റ് ഏതാണെന്ന് പറയണമെന്ന് ജഡ്ജിയും ശഠിച്ചു. ഇതിനു പിന്നാലെ പ്രോസിക്യൂട്ടര്‍ സി എ എയുമായി ബന്ധപ്പെട്ട ചന്ദ്രശേഖറിന്റെ ചില പോസ്റ്റുകള്‍ കോടതി മുറിയില്‍ വായിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമുഅ മസ്ജിദില്‍ പ്രതിഷേധിക്കണമെന്ന പോസ്റ്റുകളായിരുന്നു ഇവ.

ഇതിലെവിടെയാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്നും പ്രതിഷേധിക്കുന്നതിലും പ്രക്ഷോഭം നടത്തുന്നതിലും എന്താണ് തെറ്റെന്നും ജഡ്ജി ചോദിച്ചു. പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്, ആസാദിന്റെ പോസ്റ്റുകളില്‍ എവിടെയാണ് അക്രമത്തെ പിന്തുണക്കുന്നത്? നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ ഒന്നിനു പിറകെ
ഒന്നായി ജഡ്ജി ഉന്നയിച്ചു.

ഡല്‍ഹി ജുമുഅ മസ്ജിദ് പാകിസ്ഥാനിലാണെന്നതു പോലെയാണ് താങ്കളുടെ പെരുമാറ്റമെന്നും ഇനി അഥവാ അത് പാകിസ്ഥാനില്‍ ആണെങ്കില്‍ തന്നെ അവിടെ പോയും പ്രതിഷേധിക്കാമെന്നും അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്ഥാനെന്നും ജഡ്ജി പറഞ്ഞു. പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ എന്ത് അനുമതി എന്ന് ജഡ്ജി തിരിച്ചുചോദിച്ചു.
ഇതോടെ, പ്രോസിക്യൂട്ടര്‍ തീര്‍ത്തും പരുങ്ങലിലായി.

Latest