Connect with us

Gulf

പൗരത്വ ഭേദഗതി നിയമം: വേണ്ടത് ഒരുമിച്ചുള്ള പോരാട്ടം- ഐ സി എഫ് പൗരസഭ

Published

|

Last Updated

അബഹ | ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ചുള്ള പ്രതിഷേധങ്ങള്‍ക്കു മാത്രമെ പൗരത്വ ഭേദഗതി  പോലുള്ള
നിയമങ്ങളെ മറികടക്കാന്‍ കഴിയൂവെന്ന് ഐ സി എഫ് പൗരസഭ. “മതേതര രാജ്യത്ത് മതം നോക്കി പൗരത്വം” എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് അബഹ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പൗരസഭ നടന്നത്. അബഹ ദാറുസ്സലാമില്‍ നടന്ന പരിപാടി ഐ സി എഫ് അബഹ സെന്‍ട്രല്‍ പ്രസിഡന്റ് ബശീര്‍ അന്‍വരിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് സൗത്ത് പ്രവിന്‍സ് പബ്ലിക്കേഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ അമാനി കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

വാസ്‌കോഡ ഗാമ മുതല്‍ സ്വാതന്ത്ര്യം കിട്ടുന്നതു വരെയുള്ള മുഴുവന്‍ വൈദേശിക ആധിപത്യത്തിനെതിരേയും സന്ധിയില്ലാ സമരം ചെയ്ത മുസ്‌ലിം സമുദായത്തോട് പൗരത്വ രേഖകള്‍ ഹാജരാക്കാന്‍ പറയുന്നതിലെ ന്യായം മനസ്സിലാകുന്നില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കിംഗ് ഖാലിദ് യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഷാഹുല്‍ ഹമീദ് കോട്ടക്കല്‍ അഭിപ്രായപ്പെട്ടു. ബഹുസ്വരതക്കെതിരേയുള്ള കടന്നുകയറ്റമാണ് പൗരത്വ ഭേദഗതി ബില്‍ എന്നും സ്വാതന്ത്രത്തിനു വേണ്ടി ജീവനും ജീവിതവും സമര്‍പ്പിച്ച കുഞ്ഞാലി മരക്കാര്‍മാരുടെയും വാരിയന്‍ കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെയും വാഗണ്‍ ദുരന്തം ഏറ്റുവാങ്ങിയവരുടെയും തലമുറ ഇതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നിലുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുത്വലാഖ്, യു എ പി എ, ബാബ്‌രി മസ്ജിദ്, കശ്മീര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ജനാധിപത്യ സമൂഹം സ്വീകരിച്ച അശ്രദ്ധയും പ്രതികരണ ശേഷിയില്ലായ്മയും കാരണമാണ് ഫാസിസ്റ്റുകള്‍ക്ക് ഇത്തരത്തില്‍ ബില്ലുകള്‍ കൊണ്ടുവരാനും ഇരു സഭകളിലും പാസാക്കി നിയമമാക്കാനും സാധിക്കുന്നതെന്ന് കിംഗ് ഖാലിദ് യൂനിവേഴ്സിറ്റി അധ്യാപകന്‍ ഡോ. ലുഖ്മാന്‍ പറഞ്ഞു. ആര്‍ എസ് എസ് ചുട്ടെടുക്കുന്ന ഏതു ബില്ലും വളരെ പെട്ടെന്നാണ് ഇരു സഭകളും പാസാക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മാത്രം 28 ല്‍ പരം ബില്ലുകളാണ് മോദി സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ കൊണ്ടുവന്നത്. അതില്‍ കൂടുതലും മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു.

സുപ്രീം കോടതിയടക്കമുള്ള നീതിപീഠങ്ങള്‍ തെളിവുകള്‍ക്കതീതമായി വിശ്വാസങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന പ്രവണത കൂടി വരികയാണ്. ബാബ്‌രി വിധി അതിനുദാഹരണമാണെന്നും മതം നോക്കി പൗരത്വം നല്‍കാനുള്ള അമിത് ഷായുടെ കുബുദ്ധി രാജ്യം നാളിതുവരെ തുടരുന്ന നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിനും ഭരണഘടനക്കുമെതിരാണ്. രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിലൂടെ രാജ്യത്ത് സമാധാനം നഷ്ടപ്പെടുമെന്നും വിഷയത്തിന്റെ ഗൗരവം മനസിലാക്കി സമുദായ നേതൃത്വം കൂടിയിരുന്ന് ഉചിതമായ തീരുമാനമെടുക്കണമെന്നും ഭരണഘടനയും മതേതരത്വവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളും ഇത്തരം ഭീഷണികള്‍ക്കെതിരേ പടക്കളത്തിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

രേഖകള്‍ തപ്പി നോക്കി സമയം കളയാതെ പൗരത്വ നിയമ ഭേദഗതി ബഹിഷ്‌കരിക്കണമെന്നും ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ക്കു തുടക്കം കുറിക്കേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ സംബന്ധിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ സ്റ്റേറ്റ് പ്രസിഡന്റ് ഷറഫുദ്ദീന്‍ പഴേരി അഭിപ്രായപ്പെട്ടു.
ഡോ. തഫസ്സുല്‍ ഇഹ്ജാസ് തലശ്ശേരി, അബ്ദുസ്സലാം കുറ്റ്യാടി, സിദ്ദീഖ് മൗലവി കിളിരാണി (ഐ സി എഫ് ), പ്രകാശന്‍ നാദാപുരം (ഒ ഐ സി സി), ഹബീബ് മൗലവി (എസ് ഐ സി), പ്രൊഫസര്‍ ജാബിര്‍ കൊടിയത്തൂര്‍, അബ്ദുറഹ്മാന്‍ ഹാജി (ഐ എം സി സി ), ഫൈസല്‍ നാട്യമംഗലം (രിസാല സ്റ്റഡി സര്‍ക്കിള്‍), സലീം കൈരളി ചര്‍ച്ചയില്‍ പങ്കെടുത്തു. ഇബ്‌റാഹിം സഖാഫി മോഡറേറ്ററായിരുന്നു. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല ദാരിമി വളപുരം, മുഹമ്മദ് കുട്ടി മണ്ണാര്‍ക്കാട് പ്രസംഗിച്ചു.

Latest