Connect with us

Kerala

പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കുമെന്ന് സുരേന്ദ്രന്‍; വിരട്ടല്‍ വേണ്ട ചുരുട്ടി ചുണ്ടില്‍ വെച്ചാല്‍മതിയെന്ന് എ എ റഹീം

Published

|

Last Updated

കോഴിക്കോട് | പൗരത്വഭേഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും കൊമ്പ് കോര്‍ക്കുന്നു. പൗരത്വ ഭേദഗതി നിയമം നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചതിന് പിറകെ
ബിജെപി നേതാവ് കെ സുരേന്ദ്രനും ഡി വെ എഫ് ഐ നേതാവ് എ എ റഹീമും ഫേസ്ബുക്കില്‍ വാക്‌പോരുമായി വന്നു.പൗരത്വഭേഗഗതി നിയമം കേരളത്തിലും നടപ്പാവുമെന്ന് കെ സുരേന്ദ്രന്‍ കുറിച്ചപ്പോള്‍ വിരട്ടല്‍ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതിയെന്നുമാണ് എ എ റഹീം ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

പാര്‍ലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തില്‍. പിന്നെ ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗഌദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സല്‍ബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

വിരട്ടല്‍ ഇവിടെ വേണ്ട,
ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി

ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും വന്നാല്‍ അത് കേരളത്തില്‍ നടക്കില്ല തന്നെ. “അങ്ങ് മമതയുടെ ബംഗാളില്‍ നടന്നു, പിന്നെയല്ലേ കേരളം” എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്.

ഈ ചുവന്ന കൊടിക്കു കീഴില്‍ മുപ്പത്തിമൂന്നു വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാര്‍ട്ടിക്കാര്‍. അന്ന് ഉത്തരേന്ത്യ മുഴുവന്‍ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആര്‍എസ്എസ് അലഞ്ഞപ്പോള്‍ ചെങ്കൊടി പറക്കുന്ന ബംഗാളില്‍ ഒരു മനുഷ്യനെയും മതത്തിന്റെ പേരില്‍ കൊല്ലാന്‍ പോയിട്ട് ഒന്നു പോറലേല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകര്‍ന്നില്ല, ഒരു വര്‍ഗീയ കലാപവും നടന്നില്ല.

ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങള്‍. ഇന്ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.

കേരളം വേറെ ലെവലാണ് മിസ്റ്റര്‍.
കേരളം തലയുയര്‍ത്തി നില്‍ക്കും. ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാട്.

നേരം വെളുക്കാത്തതും ബിജെപിക്കാര്‍ക്ക് മാത്രമാണ്. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കര്‍ഷകരെയും, വിദ്യാര്‍ഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകള്‍ കാണൂ… ജനങ്ങള്‍ തീയിട്ട ബിജെപി ഓഫീസുകള്‍ കാണൂ…

രാജ്യം ഭരിക്കുന്നവര്‍ക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തില്‍..
വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.