Connect with us

Kerala

പി എസ് സി പരീക്ഷ പേപ്പര്‍ ചോര്‍ത്തിയ ഫോണ്‍ ബെംഗളുരുവില്‍നിന്നും കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി പരീക്ഷാ തട്ടിപ്പ് നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രതികള്‍ നശിപ്പിച്ചുവെന്ന് മൊഴി നല്‍കിയ ഫോണാണ് ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയത്. കേസിലെ നിര്‍ണ്ണായക തൊണ്ടിമുതലാണ് ഫോണ്‍്. ക്രമക്കേടിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളെല്ലാം നശിപ്പിച്ചുവെന്നായിരുന്ന പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്. ഫോണുകള്‍ നശിപ്പിച്ചുവെങ്കിലും പ്രതികള്‍ പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോണ്‍വിളിയുടെ വിശദാംശങ്ങളുമെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ വിദ്യാര്‍ത്ഥിയും ആറാം പ്രതിയുമായ പ്രവീണ്‍ ഉപയോഗിച്ച ഫോണാണ് ഇപ്പോള്‍ കണ്ടെത്തിയത്. രണ്ടാം പ്രതി നസീം പിഎസ്എസി ചോദ്യപേപ്പര്‍ ഫോട്ടോയടുത്ത് ഒരു ആപ്പ് വഴി പ്രവീണിന്റെ ഫോണിലേക്കാണ് അയച്ചുകൊടുത്തത്. ഇത് പരിശോധിച്ച് ഉത്തരങ്ങള്‍ തിരികെ അയച്ചതും ഇതേ ഫോണില്‍ നിന്നായിരുന്നു. ഫോണ്‍ നശിപ്പിച്ചെന്നായിരുന്നു പ്രവീണിന്റെ മൊഴി. വിശദമായ അന്വേഷണത്തില്‍ പ്രവീണ്‍ മാസത്തവണ വ്യവസ്ഥയില്‍ പാളയം സ്റ്റാച്യൂവിലെ ഒരു കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന് തെളിഞ്ഞു.

കടയിലെ വിവരം അനുസരിച്ച് ഇഎംഐ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഫോണ്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന വിവരം കിട്ടി. യശ്വന്ത്പൂരിലെ ഒരു തൊഴിലാളി ഉപയോഗിച്ചിരുന്ന ഫോണ്‍ ഇന്നലെയാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. ഉത്തരങ്ങള്‍ ചോര്‍ത്തിയശേഷം പ്രവീണ്‍ പാളയത്തെ ഒരു കടയില്‍ ഫോണ്‍ വില്‍ക്കുകയായിരുന്നു. അവിടെ നിന്നും കൈമാറിയാണ് ഫോണ്‍ ബെംഗളൂരുവിലെ തൊഴിലാളിക്ക് കിട്ടിയത്. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം.

Latest