Connect with us

Ongoing News

കെ എസ് യു മാർച്ചിൽ സംഘർഷം; ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

Published

|

Last Updated

തിരുവനന്തപുരം | സർവകലാശാലകളിലെ മാർക്കു ദാന വിഷയത്തിൽ സുതാര്യ അന്വേഷണവും വാളയാർ കേസിൽ സിബിഐ അന്വേഷണവും ആവശ്യപ്പെട്ട്  കെ എസ് യു നടത്തിയ മാര്‍ച്ചിൽ സംഘർഷാവസ്ഥ. സംഭവത്തിൽ ഷാഫി പറമ്പിൽ എം എൽ എ അടക്കമുള്ള നേതാക്കൾക്ക് പരുക്കേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ കെ എസ് യു ബുധനാഴ്ച വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

പാളയത്തു നിന്നാരംഭിച്ച മാർച്ച് നിയമസഭക്കു മുമ്പിൽ പോലീസ് തടയുകയായിരുന്നു. കെ എസ് ശബരീനാഥ് എംഎൽഎ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രവർത്തകർ അക്രമാസക്തരായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

രണ്ടുതവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചതോടെ സമരക്കാർ കൊടികെട്ടിയ കമ്പുകളും കല്ലുകളും പോലീസിനു നേരെ വലിച്ചെറിഞ്ഞു. എംജി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ വാഹനം തടഞ്ഞ് വീണ്ടും സംഘർഷം സൃഷ്ടിച്ചു. പോലീസ്  കെ എസ് യു പ്രവർത്തകരെ ക്രൂരമായി തല്ലി. ഇതു തടയുന്നതിനിടയിലാണ്  ഷാഫിക്കും അഭിജിത്തിനും മർദ്ദനമേറ്റത്.

മാര്‍ച്ചിനുനേരെ പോലീസ് അകാരണമായാണ് അക്രമം അഴിച്ചുവിട്ടതെന്ന് കെ എസ് യു ആരോപിച്ചു.  വരും ദിവസങ്ങളില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പോലീസ് നടത്തിയ ലാത്തിചാർജിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ തലയ്ക്കും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന് കൈക്കും ആണ് പരിക്കേറ്റത്.