Connect with us

Kerala

മദ്രാസ് ഐ ഐ ടിയിലെ ആത്മഹത്യ: ഫാത്വിമ ലത്വീഫിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published

|

Last Updated

കൊല്ലം: അന്വേഷണത്തില്‍ ഇടപെടണമെന്ന് ആവശ്യവുമായി മദ്രാസ് ഐ ഐ ടിയില്‍ ആത്മഹത്യ ചെയ്്ത കൊല്ലം സ്വദേശിനി ഫത്വിമ ലത്വീഫിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മകള്‍ക്ക് നീതി വേണമെന്നും ആത്മഹത്യക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്നും ഇത് സാധൂകരിക്കുന്ന തരത്തിലുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പരാതിയില്‍ അറിയിച്ചു.

ഐ ഐ ടി അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്വിമ ഒന്നാം വര്‍ഷ എം എ ഹ്യൂമാനിറ്റീസ് ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ മുറിയിലായിരുന്നു ഫാത്വിമയെ തൂങ്ങിയ നിലയില്‍ കണ്ടത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത്് അന്വേഷണം നടത്തുന്നതിനിടെയാണ് ഫാത്വിമയുടെ മൊബൈലില്‍ ആത്മഹത്യ കുറിപ്പുണ്ടെന്നും മകളെ ചില അധ്യാപകര്‍ വര്‍ഗീയമായി ആക്രമിച്ചിരുന്നതായും കുടുംബം പറയുന്നത്. കടുത്ത മാനസിക സംഘര്‍ഷത്താല്‍ മകള്‍ എല്ലാ ദിവസും കരഞ്ഞാണ് ഹോസ്റ്റലില്‍ കഴിഞ്ഞതെന്നും കുടുംബം പറയുന്നു.

തന്റെ മകള്‍ ഐ ഐ ടിയില്‍ ജാതീയവും മതപരവുമായ വിവേചനം അനുഭവിച്ചിരുന്നുവെന്ന് ഫാത്വിമയുടെ പിതാവ് ലത്വീഫ് അറഞ്ഞു. ഫാത്വിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്വിമ ലത്വീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു. തന്റെ മകള്‍ക്ക് നീതിതേടി സുപ്രീംകോടതി വരെ പോകുമെന്നും ലത്വീഫ് പറഞ്ഞു. തമിഴ്നാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ല. പോലീസ് കണ്ടെടുത്ത ഫാത്വിമയുടെ ഫോണ്‍, ലാപ്ടോപ് എന്നിവ നശിപ്പിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും ലത്വീഫ് മുഖ്യമന്ത്രിയെ കണ്ട ശേഷം പ്രതികരിച്ചു. “എന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതാതി മകള്‍ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോള്‍ എന്നും മെസ് ഹാളില്‍ ഇരുന്നു മകള്‍ കരയുമായിരുന്നു എന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് സി സി ടിവി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാത്വിമയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനിലെത്തിയ ഇരട്ട സഹോദരി അഇശ ലത്വീഫും കുടുംബ സുഹൃത്തായ ഷൈന്‍ദേവും മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
“ഇതെന്റെ അവസാന കുറിപ്പാണ്…
എന്റെ വീടിനെ ഞാന്‍ ഇത്രയധികം മിസ് ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു. ഞാന്‍ എന്താണോ എന്റെ വീട്ടില്‍ നിന്നും തീവ്രമായി ആഗ്രഹിച്ചത് അതിനെ ഞാന്‍ മാറ്റിനിര്‍ത്തുകയാണ്, ആനന്ദകരമായ ഒരു ആലസ്യത്തിലൂടെ എന്നെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത അന്തമില്ലാത്ത ഒരുറക്കത്തിലൂടെ. എന്റെ മരണത്തിനുത്തരവാദികള്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിംഗ് ബ്രഹ്മേ എന്നിവരായിരിക്കും- ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

---- facebook comment plugin here -----

Latest