Connect with us

Kerala

മോട്ടോര്‍ വാഹനനിയമം ലംഘനം കുറഞ്ഞു: പിഴ തുകയിലും വന്‍ കുറവ്

Published

|

Last Updated

തൃശൂര്‍: പുതിയ മോട്ടോര്‍ വാഹന വകുപ്പ് നിയമം താത്കാലികമായി പിന്‍വലിച്ചെങ്കിലും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ ഏറെ കുറഞ്ഞതായി കണക്കുകള്‍. ഇവരില്‍ നിന്ന് ഈടാക്കിയിരുന്ന പിഴ തുകയിലും പത്തുലക്ഷത്തോളം രൂപയുടെ കുറവാണ് സെപ്തംബറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഓഗസ്റ്റില്‍ 22,03,950 രൂപയാണ് അഞ്ച് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. ടാക്‌സ് ഇനത്തില്‍ 1,80,000 രൂപയും ആര്‍ടി ഓഫീസിനു ലഭിച്ചു. എന്നാല്‍ സെപ്തംബറില്‍ പിടിച്ചെടുത്ത തുക വെറും 8,16,850 രൂപ മാത്രമാണ്. ടാക്‌സ് ഇനത്തില്‍ ലഭിച്ചത് 28,800 രൂപ മാത്രവും.

ജില്ലയില്‍ സെപ്തംബര്‍ മാസത്തെ കണക്കെടുപ്പില്‍ നിയമം തെ്റ്റിച്ച് വാഹനമോടിച്ച വെറും 534 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റില്‍ ഇത്തരത്തില്‍ 2502 കേസുകളാണ് ജില്ലയില്‍ ഉണ്ടായത്.

ഹെല്‍മറ്റ് ധരിക്കാതെ മോട്ടാര്‍ സൈക്കിള്‍ ഓടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, വാഹനങ്ങളില്‍ ഹെഡ് ലൈറ്റ് സ്ഥാപിക്കാതിരിക്കല്‍, അമിതവേഗത, ഇന്‍ഷൂറന്‍സ് അടയ്ക്കാതിരിക്കല്‍, സമയക്രമം തെറ്റിച്ച് വാഹനമോടിക്കല്‍ എന്നിങ്ങനെ മുപ്പത്തഞ്ചോളം ഇനത്തിലുള്ള കുറ്റകൃത്യങ്ങളാണ് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചത്.

സെപ്തംബര്‍ ഒന്നുമുതല്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്ന ഉത്തരവ് ആദ്യ ദിനങ്ങളില്‍ നടപ്പിലാക്കിയതോടെയാണ് വാഹനം ഉപയോഗിക്കുന്നവര്‍ നിയമം പാലിക്കാന്‍ ശ്രദ്ധിച്ചത്. ഓഗസ്റ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച കേസുകള്‍ 604 ആയിരുന്നെങ്കില്‍ സെപ്തംബറില്‍ അത് 83 ആയി ചുരുങ്ങി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച 374 കേസുകളാണ് ഓഗസ്റ്റില്‍ ഉണ്ടായത്. എന്നാല്‍ സെപ്തംബറില്‍ ഇത് 21 കേസുകള്‍ മാത്രമായി. ഓഗസ്റ്റില്‍ ടാക്‌സ് അടക്കാത്ത 196 കേസുകള്‍ ഉണ്ടായെങ്കില്‍ സെപ്തംബറില്‍ അത് 72 ആയി ചുരുങ്ങി.

Latest