Connect with us

National

354 കോടിയുടെ വായ്പാ തട്ടിപ്പ്: കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരി അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: 354 കോടി രൂപയുടെ ബേങ്ക് വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരി അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ രതുലിനെതിരെ സി ബി ഐ കഴിഞ്ഞ ദിവസം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇയാളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

രതുല്‍ പുരിക്കു പുറമെ അദ്ദേഹത്തിന്റെ പിതാവും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ദീപക് പുരി, രതുലിന്റെ മാതാവും കമല്‍നാഥിന്റെ സഹോദരിയുമായ ഡയറക്ടര്‍ നിതാ പുരി സഞ്ജയ് ജെയ്ന്‍, മറ്റൊരു ഡയറക്ടര്‍ വിനീത് ശര്‍മ എന്നിവര്‍ക്കെതിരെയും സി ബി ഐ കേസെടുത്തിട്ടുണ്ട്. 2012-ല്‍ രതുല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പദവി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പദവികളില്‍ തുടരുകയായിരുന്നു.

ആഗസ്റ്റ് ആറിനാണ് സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ രതുല്‍ പുരിക്കും കമ്പനി ഡയറക്ടര്‍ക്കുമെതിരെ 354.51 കോടിയുടെ വായ്പാ തട്ടിപ്പ് പരാതി നല്‍കിയത്. ബേങ്കുകള്‍ അനുവദിച്ച പണം കമ്പനിയും അതിന്റെ ഡയറക്ടര്‍മാരും വ്യക്തിഗത ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്‌തെന്നും അപഹരിച്ചെന്നും ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് വ്യാജരേഖകള്‍ നല്‍കിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കേസില്‍ രതുല്‍ പുരിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലും എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ട്.