Connect with us

Kerala

മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അര്‍ജ്ജുന പുരസ്‌കാരം

Published

|

Last Updated

കൊല്ലം: മലയാളി അത്ലറ്റ് മുഹമ്മദ് അനസ് യഹിയക്ക് കായികരംഗത്തെ മികവിനുള്ള അര്‍ജ്ജുന പുരസ്‌കാരം. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ മുഹമ്മദ് അനസ് 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച താരവുമാണ്. അനസ് ഉള്‍പ്പെടെ 19 കായിക താരങ്ങള്‍ക്കാണ് ഇത്തവണ അര്‍ജ്ജുന അവാര്‍ഡ്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ് എന്നിവരും അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. പാരാലിംപിക്‌സ് താരം ദീപ മാലിക് ഖേല്‍രത്‌ന പുരസ്‌കാരത്തിനും അര്‍ഹയായി..

400 മീറ്ററില്‍ ഒളിംപിക്‌സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് ഇരുപത്തിയഞ്ചുകാരനായ അനസ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും 4×100 മീറ്റര്‍ റിലേയിലും മിക്‌സഡ്് റിലേയിലും ഏഷ്യന്‍ ഗെയിംസില്‍ അനസ് ഇന്ത്യക്കായി വെള്ളി നേടി. മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിനെ ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചു.

കൊല്ലം ജില്ലയിലെ നിലമേല്‍ സ്വദേശിയായ അനസ് 2016 ജൂണില്‍ പോളണ്ടില്‍ നടന്ന പോളിഷ് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 400മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 45.40 സെക്കന്റ് എന്ന ഒളിമ്പിക് യോഗ്യത ലക്ഷ്യം നേടി.. മില്‍ഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്. ബംഗളുരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 4 ഗുണം 40 മീറ്റര്‍ റിലേയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയപ്പോള്‍ മൂന്ന് മിനിട്ട് 00.91 സെക്കന്‍ഡിലാണ് മുഹമ്മദ് അനസ് ഉള്‍പ്പെട്ട റിലേ ടീം റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുന്‍പ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുണ്‍, അരോകിയ രാജീവ് എന്നിവര്‍ തുര്‍ക്കിയില്‍ വെച്ച് തീര്‍ത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡാണ് ബംഗളൂരുവില്‍ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങില്‍ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താന്‍ സഹായകരമായി. ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യന്‍ താരമാണ് അനസ്.

Latest