Connect with us

National

'എന്റെ സുരക്ഷ നിങ്ങളെങ്ങിനെ ഉറപ്പു വരുത്തും'; അധികൃതരെ സ്തബ്ധരാക്കി വിദ്യാര്‍ഥിനിയുടെ ചോദ്യം

Published

|

Last Updated

ലക്‌നൗ: ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും അപകടം വരുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവം രാജ്യത്തെ ഇളക്കിമറിക്കുന്നതിനിടെ ഒരു കൗമാരക്കാരിയുയര്‍ത്തിയ ചോദ്യം അധികൃതരെ സ്തബ്ധരാക്കി. ഞങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് നിങ്ങള്‍ക്കെങ്ങിനെ പറയാന്‍ കഴിയുമെന്നായിരുന്നു ബാരാബങ്കിയിലെ ആനന്ദ ഭവന്‍ സ്‌കൂളിലെ 11ാം തരം വിദ്യാര്‍ഥി മുനീബ കിദ്വായിയുടെ ചോദ്യം.

കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള സര്‍ക്കാര്‍ പ്രചാരണ പരിപാടിയുള്ള ഭാഗമായുള്ള ബോധവത്കരണ പരിപാടിയിലായിരുന്നു പോലീസ് അധികൃതര്‍ ഉള്‍പ്പടെയുള്ളവരെ കുഴക്കിയ ചോദ്യം മുനീബ ഉയര്‍ത്തിയത്. പീഡനത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നതിനെയും സുരക്ഷാ പദ്ധതികളെയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

“ഒരു ബി ജെ പി നേതാവാണ് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് നമുക്കറിയാം. നിങ്ങള്‍ പറയുന്നു നാം ശബ്ദമുയര്‍ത്തണമെന്നും പ്രതിഷേധിക്കണമെന്നും. ആ കുട്ടിക്ക് സാരമായി പരുക്കേല്‍ക്കാനിടയായ അപകടം ആകസ്മികമായി സംഭവിച്ചതല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറച്ചിരുന്നു. പ്രതി സ്ഥാനത്ത് ഒരു സാധാരണക്കാരനാണെങ്കില്‍ പ്രതിഷേധിക്കുന്നതില്‍ അര്‍ഥമുണ്ടാകും. എന്നാല്‍, അയാളൊരു ശക്തനായ, സ്വാധീനമുള്ള വ്യക്തിയാണെങ്കില്‍? പ്രതിഷേധിച്ചാലും ഒരു നടപടിയും സ്വീകരിക്കപ്പെടാന്‍ പോകുന്നില്ല. അങ്ങിനെ വരുമ്പോള്‍ പ്രതിഷേധിക്കുന്നതു കൊണ്ട് എന്തു കാര്യമാണ് ഉണ്ടാവുക. പ്രതിഷേധിക്കുകയാണെങ്കില്‍ നീതി ഉറപ്പാക്കുമെന്ന് നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നത്. എന്റെ സുരക്ഷ നിങ്ങള്‍ക്കെങ്ങിനെ ഉറപ്പു വരുത്താന്‍ കഴിയും”- മുനീബ ചോദിച്ചു.

അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകളെ കുറിച്ച് ഒരു പോലീസുദ്യോഗസ്ഥന്‍ ക്ലാസെടുത്തു കഴിഞ്ഞ ഉടനെ മുനീബ ഉയര്‍ത്തിയ ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാകാതെ അധികൃതര്‍ കുഴങ്ങി. ഇതാദ്യമായല്ല, തങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ചോദ്യമുയര്‍ത്തുന്നത്. അതിക്രമമുണ്ടായാല്‍ എങ്ങിനെ സുരക്ഷാ അധികൃതരെ വിവരമറിയിക്കാം എന്നതു സംബന്ധിച്ച് ഇതിനു മുമ്പ് വാരണാസിയിലെ ഒരു സ്‌കൂളില്‍ ബാലാവകാശ വകുപ്പിലെ അധികൃതര്‍ ക്ലാസെടുത്തപ്പോള്‍ ഒരു വിദ്യാര്‍ഥി ഇത്തരമൊരു ചോദ്യമുന്നയിച്ചിരുന്നു. നീതിയും സുരക്ഷയും ഉറപ്പാക്കേണ്ടയാള്‍ തന്നെയാണ് അക്രമിയെങ്കിലോ എന്നായിരുന്നു ചോദ്യം. ഇതോടെ ഹാള്‍ കുറച്ചുനേരത്തേക്ക് നിശ്ശബ്ദമായി പോയതായി ഈ പരിപാടിയില്‍ പങ്കെടുത്ത ഒരുദ്യോഗസ്ഥന്‍ പിന്നീട് പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest