Connect with us

Ongoing News

നവോത്ഥാന സംരക്ഷണത്തിന് ഒരേ മനസോടെ മുന്നോട്ടു പോകണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ അത് കേരളത്തില്‍ വലിയ മുന്നേറ്റമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന മൂല്യം തകര്‍ക്കുന്നതിനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ ശ്രമിക്കുന്നവര്‍ ചില്ലറക്കാരല്ല. നവോത്ഥാന മൂല്യ സംരക്ഷണവും ബോധവത്കരണവുമായി മുന്നോട്ടു പോകുമ്പോള്‍ അത് വിജയിക്കരുതെന്ന് അവര്‍ ചിന്തിക്കും. ഇക്കൂട്ടര്‍ വലിയ പ്രതിരോധം ഉയര്‍ത്തും. ഇത്തരം ശക്തികള്‍ക്ക് പ്രചാരണ രംഗത്ത് വലിയതോതില്‍ സ്വാധീനം ഉറപ്പിക്കാനാവുന്നു. നവോത്ഥാന സമിതിയില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരുണ്ട്. എന്നാല്‍ നവോത്ഥാന മൂല്യ സംരക്ഷണം പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. കക്ഷിരാഷ്ട്രീയ ഭിന്നതയുടെ ഭാഗമായി നവോത്ഥാന മൂല്യ സംരക്ഷണത്തെ കാണാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ജില്ലാടിസ്ഥാനത്തില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ കാമ്പസുകളിലും അതിനോടനുബന്ധിച്ചും ഒക്ടോബറില്‍ നവോത്ഥാന സെമിനാറുകള്‍ നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നവോത്ഥാന നായകരുടെ സ്മൃതിമണ്ഡപങ്ങളിലേക്ക് ഡിസംബറില്‍ സ്മൃതിയാത്ര നടത്താനും തീരുമാനമായി. ജില്ലാതല സംഗമങ്ങള്‍ വിപുലമായ രീതിയില്‍ ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൂടുതല്‍ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കുമെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ജില്ലകളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുള്ള ചുമതലക്കാരെ യോഗത്തില്‍ നിശ്ചയിച്ചു.

സമിതി ഭാരവാഹികളായ സി. പി. സുഗതന്‍, പി. രാമഭദ്രന്‍, പി. ആര്‍. ദേവദാസ്, ബി. രാഘവന്‍, അഡ്വ. കെ. ശാന്തകുമാരി, മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, പി. അബ്ദുള്‍ ഹക്കീം ഫൈസി, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സംഘടകളെ പ്രതിനിധീകരിച്ച് 75ഓളം പേര്‍ പങ്കെടുത്തു.