Connect with us

National

എം എല്‍ എമാര്‍ ഗോവയിലെ റിസോര്‍ട്ടിലേക്ക്, 14 എം എല്‍ എമാര്‍ രാജിവെച്ചെന്ന് ജെ ഡി എസ് വിമതന്‍; ഓപ്പറേഷന്‍ താമര ലക്ഷ്യത്തിലേക്ക്

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയിലെ ജെ ഡി എസ്- കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി ബി ജെ പി നടത്തുന്ന നീക്കങ്ങള്‍ അവസാനത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാറിന് വലിയ പ്രതിസന്ധി സൃഷ്ടിച്ച് സ്പീക്കര്‍ക്ക് രാജിസമര്‍പ്പിച്ച 11 എം എല്‍ എമാരും ബംഗളൂരു എച്ച് എ എല്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് യാത്ര തിരിച്ചു. ഗോവയിലെ റിസോര്‍ട്ടിലേക്ക് ബി ജെ പി ഇവരെ മാറ്റിയതായാണെന്നാണ് വിവരം. എ
സ്പീക്കര്‍ക്ക് രാജി നല്‍കിയ 11 എം എല്‍ എമാരെ കൂടാതെ കോണ്‍ഗ്രസ്- ജെ ഡി എസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മറ്റു മൂന്ന് എം എല്‍ എമാരും ഗോവയിലേക്ക് പോകുമെന്നാണ് വിവരം.

അതിനിടെ 11അല്ല 14 എം എല്‍ എമാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെ ഡി എസ് വിമത നേതാവ് എച്ച് വിശ്വനാഥ് പറഞ്ഞു.
സഖ്യകക്ഷി സര്‍ക്കാര്‍ കര്‍ണാടകയിലെ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല. എല്ലാവരിലും വിശ്വാസമര്‍പ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് സ്വമേധയാ രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനെ വീഴ്ത്താന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നാണ് ബി ജെ പി പരസ്യമായി പറയുന്നത്. എന്നാല്‍ അണിയറയില്‍ സര്‍ക്കാറിന്റെ പതനം വേഗത്തിലാക്കാനുള്ള കൃത്യമായ നീക്കങ്ങളാണ് നടക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാറിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ നിര്‍ത്തിയതായി ബി ജെ പി ക്യാമ്പില്‍ നിന്നും വാര്‍ത്ത വന്നിരുന്നുവെങ്കിലും നിശബ്ദമായി ഓപ്പറേഷന്‍ താമര ബി ജെ പി നടപ്പാക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഭൂരിഭക്ഷം ഉറപ്പിച്ച ശേഷം ഗവര്‍ണറെകണ്ട് സര്‍ക്കാര്‍ രൂപവത്ക്കരിക്കാനാണ് നീക്കം. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ മുന്‍നിര്‍ത്തിയാകും വീണ്ടും ഒരു സര്‍ക്കാറിന് ബി ജെ പി ശ്രമിക്കുന്നത്. എറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്ന് മുതിര്‍ന്ന നേതാവ് സദാനന്ദ ഗൗഡ വ്യക്തമാക്കി കഴിഞ്ഞു.

അതേ സമയം എങ്ങനെയെങ്കിലും സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അവസാന ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയില്‍ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ദേശീയനേതാക്കളും ചര്‍ച്ചകള്‍ തുടരുകയാണ്.

എംഎല്‍എമാരുടെ രാജി സ്വീകരിക്കാതിരുന്ന സ്പീക്കര്‍ താല്‍കാലം പിടിച്ചു നില്‍ക്കാനുള്ള സമയം കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരത്തെയുള്ളതില്‍ വിത്യസ്തമായി കര്‍ണാടക കോന്‍ഗ്രസിനുള്ളില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനെ പിടിച്ചുനിര്‍ത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അതിനിടെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പണം കൊടുത്ത് ബി ജെ പി ജനാധിപത്യത്തെ വിലക്ക് വാങ്ങുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടകയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

---- facebook comment plugin here -----

Latest