Connect with us

National

അവഗണന; അമ്പാട്ടി റായിഡു വിരമിച്ചു

Published

|

Last Updated

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി താരം ബി സി സി ഐക്ക് കത്തയച്ചു. ലോകകപ്പില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തിയിരുന്ന താരത്തിന് അവസാനഘട്ടത്തിലും കളിക്കാനായില്ല. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ടീമിലെ നാലാം നമ്പരിലേക്ക് പരിഗണിക്കുമെന്ന് ഏറെ ഉയര്‍ന്ന് കേട്ടിരുന്ന പേരായിരുന്നു റായിഡു. ക്യാപ്റ്റന്‍ വിരാട് കോലി ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഓപ്പണറായ ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ സെലക്ടര്‍മാര്‍ പകരക്കാരനായി പ്രഖ്യാപിച്ചത് ഋഷഭ് പന്തിനെയായിരുന്നു. പിന്നീട് റായുഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കറിന് പരിക്കേറ്റിട്ടും താരത്തിന് അവസരം ലഭിച്ചില്ല. റായിഡുവിനെ പരിഗണിക്കാതെ വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാളിനാണ് സിലക്ടര്‍മാര്‍ അവസരം നല്‍കിയത്. ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരകളില്‍ റായുഡുവിന് നാലാം നമ്പറില്‍ തിളങ്ങായാനാകാത്തതാണ് ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തിയത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച താരം ഐ പി എല്‍ മത്സരങ്ങളില്‍ തുടര്‍ന്ന് കളിക്കുന്ന കാര്യം അവ്യക്തമാണ്. വിദേശ ടി20 ലീഗുകളില്‍ മാത്രമെ ഇനി കളിക്കൂവെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചത്. ഇന്ത്യക്കായി 50 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 124 റണ്‍സാണ്. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡു സ്വന്തമാക്കി. ടി20 യില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി 10.50 ശരാശരിയില്‍ 42 റണ്‍സ് നേടി.

Latest