Connect with us

Articles

പ്രാദേശിക സര്‍ക്കാറുകളെ തളര്‍ത്തരുത്‌

Published

|

Last Updated

ചരിത്രത്തില്‍ അടുത്ത കാലത്തൊന്നുമുണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാറുകളെ തള്ളിയിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും നഗര സഭകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ പാടെ സ്തംഭിച്ചു പോകുന്ന ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കടക്കുകയാണ്. അതിന്റെ മുന്നോടിയായി കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രാമ, ബ്ലോക്ക്, ജില്ലാതല ജനപ്രതിനിധികളും മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജനപ്രതിനിധികളും ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.

കഴിഞ്ഞ വര്‍ഷം ചെയ്തു തീര്‍ത്ത പണികള്‍ക്കുള്ള തുക പോലും ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് എടുത്തു നല്‍കണമെന്ന തുഗ്ലക് പരിഷ്‌കാരമാണ് ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. സാധാരണ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ട്രഷറികള്‍ അധിക സമയം തുറന്ന് വെച്ച് ബില്ലുകള്‍ മാറ്റിക്കൊടുക്കുകയാണ് പതിവ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 അര്‍ധരാത്രി വരെ ട്രഷറികള്‍ തുറന്ന് അവസാന നിമിഷം വരെ എത്തുന്ന ബില്ലുകള്‍ പാസ്സാക്കി പണം നല്‍കിയിരുന്നു. മാര്‍ച്ച് 31 നും പണി പൂര്‍ത്തിയാകാത്ത പദ്ധതികളെ സ്പില്‍ ഓവറാക്കി അടുത്ത സാമ്പത്തിക വര്‍ഷം പണി തുടരാന്‍ അനുവദിക്കുകയും അവക്ക് പ്രത്യേക ഫണ്ട് നല്‍കുകയുമാണ് ചെയ്തു പോന്നിരുന്നത്. പക്ഷേ, ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എല്ലാം തകിടം മറിച്ചു. ഈ ജനുവരി ആദ്യം മുതല്‍ പൂര്‍ത്തിയാക്കിയ പണികള്‍ക്കുള്ള ബില്ലുകളൊന്നും യഥാസമയം മാറ്റിക്കൊടുത്തിരുന്നില്ല. മാര്‍ച്ച് അവസാന വാരത്തോടെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഫലത്തില്‍ ട്രഷറികള്‍ പൂട്ടിയിടുന്ന അവസ്ഥ വന്നു. മാര്‍ച്ച് 25ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകളെല്ലാം ക്യൂവിലാക്കി നിര്‍ത്തി.

പിന്നീട് വിചിത്രമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കഴിഞ്ഞ വര്‍ഷത്തെ ഈ ബില്ലുകള്‍ മാറുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തെ പ്ളാന്‍ ഫണ്ടില്‍ നിന്ന് തുക തട്ടിക്കിഴിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പണി പൂര്‍ത്തിയാക്കി ബില്ലുകള്‍ നല്‍കുകയും എന്നാല്‍ സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പണം കിട്ടാതെ പോയതുമായ ബില്ലുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടത്. അല്ലെങ്കില്‍ അതിന് പ്രത്യേക ഫണ്ട് അനുവദിക്കണം. സര്‍ക്കാറിന്റെ വീഴ്ചക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിഴ മൂളേണ്ടി വരുന്നു. കഴിഞ്ഞ വര്‍ഷത്തെ പണികള്‍ക്കുള്ള പണം ഈ വര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നെടുത്തു കൊടുക്കാന്‍ സര്‍ക്കാറിനോ ധനകാര്യ മന്ത്രിക്കോ അധികാരമില്ല.

അതാത് സാമ്പത്തിക വര്‍ഷം പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോകുന്ന പദ്ധതികള്‍ മുടങ്ങിപ്പോകാതിരിക്കാനാണ് സ്പില്‍ ഓവര്‍ പദ്ധതികളാക്കി മാറ്റി അടുത്ത വര്‍ഷം പണി തുടരാന്‍ അനുവദിക്കുന്നത്. എന്നാല്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇതും തകിടം മറിച്ചു. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സ്പില്‍ ഓവറായി അടുത്ത വര്‍ഷം തുടരാന്‍ അനുവദിച്ചെങ്കിലും അതിനുള്ള തുകയില്‍ 20 ശതമാനം കഴിഞ്ഞുള്ളത് ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വന്‍ തോതില്‍ ശോഷിക്കുന്ന അവസ്ഥ വന്നുചേര്‍ന്നു. തനത് വര്‍ഷത്തെ പണികളൊന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇതോടെ ഉണ്ടായത്.

ആകെ നോക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ 50 ശതമാനത്തിലേറെ പ്ലാന്‍ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് 2018 ഡിസംബര്‍ 31നകം അംഗീകാരം വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ 2018 ഒക്ടോബര്‍ രണ്ട് മുതല്‍ തന്നെ പദ്ധതി രൂപവത്കരണ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരവും വാങ്ങി. 2019 ജനുവരി മാസത്തില്‍ ഗ്രാമസഭകളും വാര്‍ഡ് സഭകളും 2019-20 വര്‍ഷത്തേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന ദിവസം തന്നെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാവുന്ന തരത്തിലാണ് എല്ലാം ആസൂത്രണം ചെയ്തിരുന്നത്. അപ്പോഴാണ് സര്‍ക്കാര്‍ എല്ലാം തകിടം മറിച്ചു കൊണ്ട് തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. നേരത്തെ അപേക്ഷ സമര്‍പ്പിച്ച് ഗ്രാമസഭകളുടെയും വാര്‍ഡ് സഭകളുടെയും അംഗീകാരവും വാങ്ങി കാത്തിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അവ നിഷേധിക്കപ്പെടും. പാവപ്പെട്ടവര്‍ക്ക് വീടുകള്‍ കെട്ടി മേയുന്നതിനും വയോജനങ്ങള്‍ക്ക് കുടില്‍ വാങ്ങുന്നതിനും കുടിവെള്ള കണക്ഷനും മറ്റുമുള്ള ധനസഹായങ്ങളും നിഷേധിക്കപ്പെടുകയാണ്. ഓരോ തദ്ദേശ സ്ഥാപനത്തിനും ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപയുടെ പദ്ധതി വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ചാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകളും സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ജനറല്‍ പര്‍പ്പസ് ഫണ്ട് മെയിന്റനന്‍സ് ഫണ്ട് എന്നിവ അതത് വര്‍ഷത്തെ നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണമെന്നതായിരുന്നു പ്രധാന ശിപാര്‍ശ. എന്നാല്‍ ഇത് മാറ്റി രണ്ട് വര്‍ഷത്തിനു മുമ്പുള്ള നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ഫണ്ടുകള്‍ നല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഡെവലപ്മെന്റ് ഫണ്ട് ഇന്ന് പ്ലാന്‍ ഫണ്ടിന്റെ ഭാഗമാണ്.

ഇത് മാറ്റി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാക്കണമെന്ന ശിപാര്‍ശയും അട്ടിമറിക്കപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ കീഴിലുള്ള ആശുപത്രികള്‍, സ്‌കൂളുകള്‍ മുതലായവയുടെ അറ്റകുറ്റപ്പണികള്‍ക്ക് നല്‍കുന്ന മെയിന്റനന്‍സ് ഫണ്ട് പ്രത്യേക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലല്ല നല്‍കുന്നത്. ഇതിന് മാറ്റം വരുത്തി ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ആസ്തിയുടെ അടിസ്ഥാനത്തില്‍ നല്‍കണമെന്ന ശിപാര്‍ശയും സര്‍ക്കാര്‍ അട്ടിമറിച്ചു.

അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും പഞ്ചായത്തുകളുടെ ശാക്തീകരണത്തെക്കുറിച്ചും പ്രതിപക്ഷത്തായിരിക്കെ പറയുന്നതിന് കടക വിരുദ്ധമാണ് ഇടതു മുന്നണി അധികാരത്തില്‍ വരുമ്പോഴത്തെ നടപടികള്‍.

Latest