Connect with us

National

അധ്യക്ഷ പദവിയില്‍ തുടരണം; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് രാഹുലിനെ കാണും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരണമെന്ന ആവശ്യവുമായി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും. യഥാക്രമം പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്, സി എം കമല്‍നാഥ്, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബഗേല്‍, വി നാരായണ സ്വാമി എന്നിവരാണ് രാഹുലിനെ കാണുക. കര്‍ണാടക ഉപ മുഖ്യമന്ത്രി ജി പരമേശ്വര, രാജസ്ഥാന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരും സന്നിഹിതരായേക്കും.

2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി മെയ് 25ന് നടന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി (സി ഡബ്ല്യു സി) യോഗത്തിലാണ് സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. എന്നാല്‍, രാജി സി ഡബ്ല്യു സി ഐകകണ്‌ഠ്യേന തള്ളിക്കളയുകയായിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ നിരവധി ഉയര്‍ന്ന നേതാക്കള്‍ രാഹുലിനെ സമീപിക്കുകയും ചെയ്തിരുന്നു. രാഹുലിനെ പിന്തിരിപ്പിക്കുന്നതിന് മുതിര്‍ന്ന നേതാക്കളുള്‍പ്പടെ സജീവ ശ്രമം നടത്തിയെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയാറായില്ല.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നേരിട്ട കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രാജിയില്‍ പുനരാലോചനയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസില്‍ രാജിയുടെ ഒഴുക്കുണ്ടായി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി 200ല്‍ പരം പാര്‍ട്ടി ഭാരവാഹികളാണ് അടുത്ത ദിവസങ്ങളിലായി രാജി വച്ചത്.