Connect with us

National

കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍ യു പിയിലെ എട്ട് മണ്ഡലങ്ങളില്‍ ബി ജെ പിക്ക് ജയം ഒരുക്കി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മത്സര സാന്നിധ്യം മഹാസഖ്യത്തിന് യു പിയില്‍ നഷ്ടപ്പെടുത്തിയത് എട്ട് സീറ്റുകള്‍. എസ് പി- ബി എസ് പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ചിതറി പോകുകയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിന് സോണിയാ ഗാന്ധിയുടെ ഒരു സീറ്റ് മാത്രമാണുള്ളത്. രണ്ട് സീറ്റ് മാഹാസഖ്യം വാഗ്ദാനം ചെയ്തിരുന്നു. ഇത് നിരസിച്ച് കോണ്‍ഗ്രസ് മത്സരിച്ചതിന്റെ വിലയാണ് യു പിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിയാതെ പോയതെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തല്‍.

ബദാവുന്‍, ബാന്ദ, ബാരബംഗി, ബസ്തി, ദൗരാറ, മീററ്റ്, സെന്റ് കബീര്‍ നഗര്‍, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളില്‍ ബി ജെ പിക്ക് ജയം ഒരുക്കിയത് കോണ്‍ഗ്രസ് മത്സരിച്ചതിനെ തുടര്‍ന്നാ് ന്യൂനപക്ഷ വോട്ടുകള്‍ അടക്കം ചിതറിപ്പോയതിനാലാണ്.

ബദാവുനില്‍ എസ് പിയുടെ ധര്‍മേന്ദ്ര യാദവ് തോറ്റത് 18494 വോട്ടിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ നേടിയത് 51896 വോട്ടാണ്. ബാന്ധയില്‍ എസ് പി സ്ഥനാര്‍ഥി ശ്യാം ചരണ്‍ ഗുപ്ത ബി ജെ പിയുടെ ആര്‍ കെ സിംഗിനോട് തോറ്റത് 58938 വോട്ടിന്. ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചത് 75438 വോട്ടാണ്.

ബി ജെ പിയുടെ ഉപേന്ദ്രസിംഗ് റാവത്ത് എസ് പിയിലെ രാംസാഗര്‍ റാവത്തിനെ 1,10,140 വോട്ടിന് തോല്‍പ്പിച്ച ബാരബംഗിയില്‍ കോണ്‍ഗ്രസ് നേടിയത് 1,59,611 വോട്ടാണ്. ബസ്തിയില്‍ ബി എസ് പിയുടെ രാംപ്രസാദ് ചൗധകി ് പരാജയപ്പെട്ടത് 30354 വോട്ടിനാണ്. കോണ്‍ഗ്രസിന് ഇവിടെ 86920 വോട്ട് ലഭിച്ചു.

ദൗരാറയില്‍ ബി എസ് പിയുടെ അര്‍ഷദ് ഇല്‍ സിദ്ദീഖി ബി ജെ പിയോട് തോറ്റത്160611 വോട്ടിനാണ്. ഇവിടെ കോണ്‍ഗ്രസിന് 62856 വോട്ടാണ് ലഭിച്ചത്.മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മീററ്റില്‍ ബി എസ് പിയുടെ ഹാജി മുഹമ്മദ് യാക്കൂബിനെ 4729 വോട്ടിന് ബി ജെ പി പരാജയപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് 34479 വോട്ട് നേടിയിരുന്നു.

സെന്റ് കബീറില്‍ എസ് പി യെ ബി ജെ പി പരാജയപ്പെടുത്തിയത് 35745 വോട്ടിനാണ്. ഇവിടെ കോണ്‍ഗ്രസിന് 1,28,506 വോട്ട് ലഭിച്ചു. വോട്ടെണ്ണലില്‍ അവസാനഘട്ടം വരെ പിന്നിലായിരുന്ന മനേക ഗാന്ധിയെ സുല്‍ത്താന്‍പൂരില്‍ ജയിക്കാന്‍ സഹായിച്ചതും കോണ്‍ഗ്രസ് നേടിയ വോട്ടാണ്. വെറും 14,499 വോട്ടാണ് കേന്ദ്രമന്ത്രി കൂടിയായിരുന്നു മനേക ഗാന്ധിയുടെ ഭൂരിപക്ഷം. ഇവിടെ കോണ്‍ഗ്രസ് നേടിയത് 41468 വോട്ടാണ്.

ഉത്തര്‍പ്രദേശില്‍ 2014ല്‍ ലഭിച്ചതിലും സീറ്റ് കുറഞ്ഞെങ്കിലും മഹാസഖ്യത്തെ നിഷ്പ്രഭമാക്കി തിളക്കമാര്‍ന്ന വിജയമാണ് ബി ജെ പി കരസ്ഥമാക്കിയത്. 62 സീറ്റ് ബി ജെ പി നേടിയപ്പോള്‍ മഹാസഖ്യത്തിന് 15സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ തൃപ്തിപ്പെടേണ്ടിവന്നു.