Connect with us

Kerala

താലോലിക്കേണ്ട കൈകള്‍ ആ കുരുന്നിനെയും...

Published

|

Last Updated

ചേര്‍ത്തല: നമ്മുടെ നാടിന് ഇതെന്തുപറ്റി? താലോലിക്കേണ്ട കൈകളാല്‍ മരണത്തിന് കീഴടങ്ങേണ്ടിവരുന്ന കുരുന്നുകളുടെ വാര്‍ത്തകളാണ് വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്നത്. ഏറ്റവും ഒടുവില്‍ ആലപ്പുഴ പട്ടണക്കാട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ 15 മാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ചേർത്തല പട്ടണക്കാട് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെയും ആതിരയുടെയും മകൾ ആദിഷയാണു കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. 

പതിനഞ്ച് മാസം മാത്രം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിലില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ പറഞ്ഞത്. ആശുപത്രി അധികൃതര്‍ അറിയിച്ചതുനസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോള്‍ സംശയം തോന്നി. കുഞ്ഞിനെ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതക സാധ്യതയില്‍ പോലീസ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ആതിരയേയും പിതാവ് ഷാരോണിനെയും പട്ടണക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റം സമ്മതിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മരണ സമയം കുഞ്ഞിന്റെ അമ്മയും ഭര്‍ത്തൃപിതാവ് ബൈജുവുമാണ് വീട്ടിലുണ്ടായിരുന്നത്.