Connect with us

Articles

യുവര്‍ ഓണര്‍, രാജ്യം കാതോര്‍ക്കുന്നു

Published

|

Last Updated

ഇന്ത്യന്‍ യൂനിയന്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ നില്‍ക്കെയാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ പരാതി പുറത്തുവരുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അധിപന്‍, സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും അതിനെ എതിര്‍ത്തതിന്റെ വിരോധത്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും കുടുംബാംഗങ്ങളെ കേസില്‍ക്കുടുക്കി വേട്ടയാടുന്നുവെന്നും ആരോപിക്കുന്ന പരാതി തികഞ്ഞ ഗൗരവത്തോടെ കാണേണ്ടതാണ്. ഭരണസംവിധാനത്തിന്റെ എല്ലാ മേഖലകളെയും വര്‍ഗീയവത്കരിക്കുകയും നീതിബോധത്തിന്റെ തരിമ്പുപോലും പ്രകടിപ്പിക്കാതെ ഭരണകൂടം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ രാജ്യത്തെ പൗരന്‍മാരുടെ ഏക പ്രതീക്ഷ നീതിനിര്‍വഹണ സംവിധാനത്തിലാണ്. തൃപ്തികരമായ ഫലം പ്രദാനം ചെയ്തില്ലെങ്കില്‍പ്പോലും തങ്ങളുടെ പരാതി കേള്‍ക്കാനൊരു സംവിധാനമായി കോടതികളുണ്ടെന്ന തോന്നല്‍ പൗരന്‍മാര്‍ക്ക് വലിയ ആശ്വാസമാണ്. അത്തരം സംവിധാനങ്ങള്‍ പോലും നികൃഷ്ടമായ ചൂഷണത്തിന്റെ വേദികളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന ധാരണ ഈ പരാതി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുതാര്യമായ അന്വേഷണം നടത്തി വസ്തുത രാജ്യത്തിന് മുമ്പാകെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

അത്തരമൊരു സാഹചര്യം സൃഷ്ടിക്കാനുതകും വിധത്തിലാണോ ഈ പരാതി പുറത്തുവന്നതിന് ശേഷം പരമോന്നത നീതിപീഠത്തിന്റെ അധിപന്‍ പ്രവര്‍ത്തിച്ചത് എന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. തൊഴില്‍ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുണ്ടായാല്‍ അത് പരിഗണിക്കേണ്ട രീതി നിയമത്തില്‍ വ്യക്തമാണ്. ഓരോ സ്ഥാപനത്തിലുമുണ്ടാകേണ്ട ആഭ്യന്തര അന്വേഷണ സമിതി പരാതി ആദ്യം പരിഗണിക്കണം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ തുടര്‍ നടപടികള്‍ നിശ്ചയിക്കാനുള്ള അധികാരം ആ സമിതിക്കുണ്ട്. പരാതി സുപ്രീം കോടതി ജഡ്ജിയെക്കുറിച്ചാകയാലും പരാതി നല്‍കിയത് ആ കോടതിയിലെ ഇതര ജഡ്ജിമാര്‍ക്കാകയാലും നിയമം അനുവദിക്കും വിധത്തില്‍ ഉചിതമായ അന്വേഷണത്തിന് അവര്‍ക്ക് ഉത്തരവിടാവുന്നതുമാണ്. എന്നാല്‍ ആരോപണവിധേയനായ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ മൂന്നംഗ ബഞ്ച് അടിയന്തരമായി ചേരുകയും പരാതി അടിസ്ഥാനരഹിതമാണെന്ന ചീഫ് ജസ്റ്റിസിന്റെ വിശദീകരണം രേഖപ്പെടുത്തുകയുമാണ് ആദ്യം ചെയ്തത്. രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്ഥകളനുസരിച്ചല്ല ഈ നടപടിയെന്നതില്‍ സംശയമില്ല. താന്‍ അംഗമല്ലാത്ത സുപ്രീം കോടതിയുടെ ബഞ്ച് ചേര്‍ന്ന് പരാതി പരിഗണിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനു മുമ്പേ അടിയന്തര സിറ്റിംഗ് നടത്തി പരാതിക്കാരിയുടെ സത്യസന്ധത ചോദ്യംചെയ്തത് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ പ്രതിരോധത്തില്‍ നിര്‍ത്തുകയാണ്.

അതങ്ങനെ ആയിരിക്കെ തന്നെ പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ ആക്ഷേപവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. തന്നെ വിലക്കുവാങ്ങാന്‍ സാധിക്കാത്തതു കൊണ്ടാണ് ഇത്തരം പരാതിയുണ്ടാക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നും ചീഫ് ജസ്റ്റിസ് പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറിയതിന് ശേഷം രാജ്യത്തെ നീതിന്യായ സംവിധാനത്തെ അട്ടിമറിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നതായി ആക്ഷേപമുണ്ട്. വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള സംവിധാനങ്ങളെ വരുതിയില്‍ നിര്‍ത്താനോ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിധികള്‍ നിര്‍മിച്ചെടുക്കാനോ ശ്രമം നടന്നുവെന്ന് രാജ്യത്തോട് തുറന്നുപറഞ്ഞത് സുപ്രീം കോടതിയിലെ തന്നെ ജഡ്ജിമാരാണ്. സുപ്രീം കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരിലൊരാളാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രധാനപ്പെട്ട കേസുകള്‍ “തിരഞ്ഞെടുത്ത ജഡ്ജി”മാരടങ്ങുന്ന ബഞ്ചിന് കൈമാറുന്നുവെന്ന ആരോപണമാണ് അന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ചത്. നീതിനിര്‍വഹണ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നുവെന്നും അത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുമെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. ഇത് രാജ്യത്തോട് തുറന്ന് പറയേണ്ട ഉത്തരവാദിത്തം നിറവേറ്റുകയാണ് തങ്ങളെന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകുര്‍, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ പറഞ്ഞു. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് പ്രധാനപ്പെട്ട കേസുകള്‍ “തിരഞ്ഞെടുത്ത ജഡ്ജിമാര്‍” ഉള്‍ക്കൊള്ളുന്ന ബഞ്ചിന് കൈമാറി വിധികള്‍ നിര്‍മിച്ചെടുക്കുന്നത് എന്നോ ഏതൊക്കെ കേസുകളിലാണ് ഇത്തരം ഇടപെടലുകള്‍ ഉണ്ടായതെന്നോ അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ബി ജെ പി അധ്യക്ഷന്‍ ആരോപണ വിധേയസ്ഥാനത്തുണ്ടായിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി താരതമ്യേന ജൂനിയറായ ജഡ്ജിയുടെ പരിഗണനക്ക് കൈമാറിയതാണ് ഒരു കേസ് എന്ന് സൂചിപ്പിച്ചത് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആയിരുന്നു. ആരുടെ താത്പര്യങ്ങളാണ് അന്നത്തെ ചീഫ് ജസ്റ്റിസ് നിറവേറ്റിക്കൊടുത്തിരുന്നത് എന്നത് ഇതില്‍ നിന്ന് വ്യക്തം. നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ജഡ്ജിമാര്‍ സൂചിപ്പിച്ചത്.
ലൈംഗിക പീഡന പരാതിക്ക് പിറകിലുള്ള ഗൂഢാലോചനയും ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയിലാണോ എന്ന് വ്യക്തമാക്കേണ്ടത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ്. പണം നല്‍കി തന്നെ വലയിലാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അതുകൊണ്ടാണ് ഈ പരാതിയുമായി വന്നതെന്നും ഇന്നലെ സുപ്രീം കോടതിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞിട്ടുണ്ട്. പണം നല്‍കി വലയിലാക്കാനോ മറ്റേതെങ്കിലും വിധത്തിലുള്ള സമ്മര്‍ദത്തിന് വിധേയനാക്കാനോ ശ്രമമുണ്ടായോ എന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ശ്രമിച്ചവര്‍ ആരാണെന്നും രാജ്യത്തോട് പറയേണ്ട ഉത്തരവാദിത്തമുണ്ട് രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിക്ക്. രാജ്യം നിര്‍ണായകമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം അത് പറയേണ്ടതും. രാജ്യത്തെ പൗരന്‍മാര്‍ അവസാനത്തെ അത്താണിയായി കാണുന്ന പരമോന്നത നീതിപീഠത്തെ വിലക്കു വാങ്ങാനോ സമ്മര്‍ദത്തിലാഴ്ത്തി അനുകൂല വിധികളുണ്ടാക്കാനോ ശ്രമിക്കുന്നവരുണ്ടെങ്കില്‍ അവരെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി തിരുത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, അതിനെ വിലവെക്കുക എന്നതാണ് ഉന്നതമായ നീതിബോധം.

കോടതിയുടെ സ്വാതന്ത്ര്യം വലിയ ഭീഷണി നേരിടുന്നുവെന്ന് സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. മാസങ്ങള്‍ക്ക് മുമ്പ് കോടതിക്ക് പുറത്ത് ജനങ്ങളോടായി പറഞ്ഞ അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതെന്താണെന്ന് ഇനിയെങ്കിലും തുറന്നുപറയേണ്ട ബാധ്യതയുണ്ട് ചീഫ് ജസ്റ്റിസിന്. ഭരണഘടനയും അത് വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ – മതനിരപേക്ഷ സങ്കല്‍പ്പങ്ങളുമൊക്കെ ഇല്ലാതാക്കും വിധത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് വാഴ്ച തുടരാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകളാണോ കോടതിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നത് എന്ന് വ്യക്തമാക്കേണ്ടത് ചീഫ് ജസ്റ്റിസാണ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതി, മാസങ്ങള്‍ക്ക് മുമ്പേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പാകെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം നേരിടുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന ഹരജി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കുന്ന ബഞ്ച് പരിഗണിക്കുന്നതിനും മുമ്പ്. ഈ പരാതി ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്ര ഭരണം കൈയാളുന്നവര്‍ നടത്തിയ ഭീഷണിക്ക് വഴങ്ങിയാണോ ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ടിന്റെ സാക്ഷ്യം സ്വീകരിച്ച് അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ട്, നരേന്ദ്ര മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന സംശയം അസ്ഥാനത്തല്ല. റാഫേല്‍ ഇടപാട് സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന വിവരം വിധി വന്നയുടന്‍ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചത് എന്ന് തുറന്നുപറയാനോ സ്വയം ഒരു പുനഃപരിശോധനക്ക് തയ്യാറാകാനോ ചീഫ് ജസ്റ്റിസുള്‍പ്പെടുന്ന കോടതി തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ് എന്നറിയാനുള്ള അവകാശം രാജ്യത്തെ പൗരന്‍മാര്‍ക്കുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ വര്‍ഗീയവിഷം കലര്‍ത്തിയപ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നോക്കുകുത്തിയായി നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെടുന്ന ബഞ്ച് അടുത്തിടെ പരിഗണിച്ചിരുന്നു. കമ്മീഷന്റെ അധികാരങ്ങള്‍ നിര്‍വചിച്ച് നല്‍കേണ്ടതുണ്ടോ എന്ന രൂക്ഷമായ ചോദ്യമാണ് ഹരജി പരിഗണിച്ച ദിനം കോടതി ചോദിച്ചത്. ഇതേത്തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ ഏതാനും നേതാക്കളെ രണ്ടോ മൂന്നോ ദിവസം പ്രചാരണത്തില്‍ നിന്ന് വിലക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. പിന്നീട് ഹരജി പരിഗണിച്ചപ്പോള്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് വിലയിരുത്തി നടപടികള്‍ അവസാനിപ്പിക്കുകയാണ് കോടതി ചെയ്തത്. വര്‍ഗീയവിഷം വമിപ്പിക്കുന്നത് തടയുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാതിരുന്നത്, ലൈംഗിക പീഡന പരാതി ഉയര്‍ത്തിക്കാട്ടിയുള്ള ഭീഷണിക്ക് വഴങ്ങിയാണോ എന്നതും വ്യക്തമാക്കപ്പെടേണ്ടതാണ്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ച്, ദൈവത്തിന്റെ പേരുപറഞ്ഞാല്‍ അറസ്റ്റുചെയ്യുകയാണെന്ന പെരുംനുണ പ്രധാനമന്ത്രി സ്ഥാനത്തിന്റെ വലുപ്പം പോലും മറന്ന് പ്രചരിപ്പിച്ച്, വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന നരേന്ദ്ര മോദിയെ തടയാന്‍ പാകത്തിലൊരു നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ സാധിക്കാതെ പോയത് സമ്മര്‍ദങ്ങളുടെ ഫലമാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല, യുവര്‍ ഓണര്‍.

ലൈംഗിക പീഡന പരാതിയില്‍ നിയമം അനുശാസിക്കും വിധത്തില്‍ സുതാര്യമായ അന്വേഷണത്തിന് വിധേയനാകാനുള്ള ഉത്തരവാദിത്തം ചീഫ് ജസ്റ്റിസ് സ്ഥാനത്താണ് ഇരിക്കുന്നത് എന്നതുകൊണ്ട് ഇല്ലാതാകുന്നില്ല. അതിന് സന്നദ്ധമാകുന്നതിനൊപ്പം നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ആരെന്നും അവരെന്തൊക്കെ ചെയ്തുവെന്നും പറയാനുള്ള ആര്‍ജവം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ ചെയ്തികള്‍ക്ക് വശംവദനായി അനുകൂല വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതും രാജ്യത്തോട് പറയണം. നീതിനിര്‍വഹണ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞത് ഇപ്പോള്‍ താങ്കളോട് തിരിച്ച് പറയുകയാണ്. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസരത്തിന്റെ അഞ്ച് ഘട്ടങ്ങള്‍ ഇനി ബാക്കിയുണ്ടെന്ന് ഓര്‍മിപ്പിക്കുകയും.

മൂലക്കല്ല് – ഒരു കാലത്ത് നരേന്ദ്ര മോദിയോളമോ അതിലധികമോ വലുപ്പമുണ്ടായിരുന്ന രാഷ്ട്രീയ സ്വയം സേവകായിരുന്നു സഞ്ജയ് ജോഷി. മോദിക്ക് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ വിശ്വസ്തന്‍. കേശുഭായ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നരേന്ദ്ര മോദി എത്തിയതോടെ സഞ്ജയ് ജോഷിക്ക് കാലക്കേടായി. ഗുജറാത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. അക്കാലം മുംബൈയിലാണ് ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടിവ് അരങ്ങേറിയത്. വേദിയുടെ കവാടത്തില്‍ ഒരു സി ഡി വിതരണം ചെയ്യപ്പെട്ടു. സഞ്ജയ് ജോഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന ലൈംഗിക ദൃശ്യങ്ങളടങ്ങിയ സി ഡി. വിതരണം ചെയ്തത് ഗുജറാത്ത് പോലീസിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. സി ഡി കൃത്രിമമായി നിര്‍മിച്ചതാണെന്ന് പരിശോധിച്ച് ബോധ്യപ്പെടുമ്പോഴേക്കും സഞ്ജയ് ജോഷി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറംതള്ളപ്പെട്ടിരുന്നു. പിന്നീടൊരു തിരിച്ചുവരവ് സാധ്യമായതുമില്ല. മുംബൈയിലെ ദേശീയ സമ്മേളന വേദിക്ക് മുന്നില്‍ സി ഡി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത് അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന “കരുത്തനാ”ണെന്ന് പില്‍ക്കാലം പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയും ചെയ്തു. ലൈംഗികാപവാദങ്ങളുടെ നിര്‍മാണവും വിതരണവും അതുപയോഗിച്ചുള്ള കാര്യസാധ്യവുമൊക്കെ ശീലമുള്ളവര്‍ പരമാധികാര സ്ഥാനത്തുണ്ടാകുമ്പോള്‍ ഗൂഢാലോചനയെന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ആരോപണത്തെ തള്ളിക്കളയാനാകില്ല. പരാതി കാണിച്ച് ഭീഷണിപ്പെടുത്തി കാര്യസാധ്യത്തിനുള്ള സാധ്യതയും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest