Connect with us

International

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമായ സാഹചര്യം സൃഷ്ടിച്ചു: നാസ

Published

|

Last Updated

വാഷിങ്ടണ്‍: മിഷന്‍ ശക്തി എന്നി പേരില്‍ ഇന്ത്യ അടുത്തിടെ നടത്തിയ ഉപഗ്രഹ വേധ പരീക്ഷണത്തിനെതിരെ നാസ(NASA). പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമ ഉപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ അവസ്ഥ സൃഷ്ടിച്ചുവെന്ന് നാസ ആരോപിച്ചു. ഇന്ത്യ നടത്തിയ പരീക്ഷണത്തിന് നാല് ദിവസത്തിന് ശേഷം നാസ തലവന്‍ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു.

ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു. ചിതറി നടക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ ഇവ പൂര്‍ണമായും കണ്ടെത്താനാകാത്ത അവസ്ഥയാണ്. ഭൂമിയില്‍നിന്നും 300 കിലോമീറ്റര്‍ മാത്രം അകലെയുള്ള കൃത്രിമ ഉപഗ്രഹമാണ് ഇന്ത്യ തകര്‍ത്തത്. എന്നാല്‍ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തി. ഇവ കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വര്‍ധിപ്പിച്ചുവെന്നും ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു. 2007ല്‍ ചൈന നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ 3000 അവശിഷ്ടങ്ങളാണ് രൂപപ്പെട്ടത്.

Latest