Malappuram
മതേതരത്തിന്റെ മഹിത മാതൃക-വിവാഹ ചിത്രങ്ങള്‍
ഗൂഡല്ലൂർ: പാടന്തറ മർകസിൽ നാനൂറ് വധൂവരൻമാർക്ക് മംഗല്യസാക്ഷാത്കാരം. ഒരു തരി സ്വർണം പോലും മേലണിയാൻ ഭാഗ്യമില്ലാത്ത പട്ടിണിപ്പാവങ്ങൾക്ക് സ്വർണവളകളുടെ കിലുകിലുക്കം, ഒപ്പം പുതിയ ദാമ്പത്യത്തിന്റെ മധുരിമ. സുന്നി സംഘശക്തിയുടെ കാരുണ്യക്കൈനീട്ടം ഇന്നലെ നീലഗിരിക്കുന്നുകളിൽ സമൂഹ വിവാഹച്ചടങ്ങിൽ പെയ്തിറങ്ങിയപ്പോൾ സാക്ഷികളാകാനെത്തിയത് പതിനായിരങ്ങൾ.
സയ്യിദൻമാരുടേയും പണ്ഡിതരുടേയും സാന്നിധ്യത്തിൽ പാടന്തറ മർകസിലൊരുക്കിയ പ്രൗഢമായ വേദിയിൽ മുസ്‌ലിം കുടുംബങ്ങളുടെ നിക്കാഹ് കർമം നടന്നപ്പോൾ 46 വധൂവരൻമാർക്ക് ശ്രീ മുത്തു മാരിയമ്മൻ ക്ഷേത്രവും ക്രൈസ്തവ സമുദായത്തിൽ പെട്ടവർക്ക് ദേവർഷോല സി എസ് ഐ ചർച്ചും മംഗല്യവേദിയായി. വിവാഹ കർമങ്ങൾക്ക് ശേഷം മർകസിന്റെ മുറ്റത്ത് ജാതി-മതഭേദമില്ലാതെ അവർ ഒത്തുകൂടിയപ്പോൾ അത് തമിഴകത്തിന് സമ്മാനിച്ചത് സുന്നി സംഘചേതനയുടെ മതേതരസൂചകം.
ദിവസങ്ങൾ നീണ്ട ഒരുക്കത്തിനൊടുവിലാണ് രാജ്യത്തെ ഏറ്റവും വലിയ വിവാഹവേദിക്ക് പാടന്തറ മർകസ് സാക്ഷിയായത്. എസ് വൈ എസ് സാന്ത്വനം ചെയർമാനും പാടന്തറ മർകസിന്റെ കാര്യദർശിയുമായ ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാരടക്കമുള്ള സംഘാടകരുടെ കഠിനാധ്വാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും നാനൂറ് വധൂവരൻമാർക്ക് മംഗല്യസാക്ഷാത്കാരത്തിന് സഹായകമായി.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സാന്നിധ്യത്തിൽ നടന്ന നിക്കാഹ് കർമത്തിൽ പങ്കെടുക്കാൻ സയ്യിദൻമാരും പണ്ഡിതരുമടക്കം ധാരാളം പ്രമുഖരെത്തിയിരുന്നു. പ്രധാന വേദിയോടനുബന്ധിച്ച് ഒമ്പത് കൗണ്ടറുകൾ സജ്ജീകരിച്ച് നിക്കാഹ് കർമങ്ങൾക്ക് പ്രമുഖർ നേതൃത്വം നൽകി. രാവിലെ 11 മണിയോടെ ആരംഭിച്ച പൊതുസമ്മേളനം സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ അധ്യക്ഷത വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ അനുഗ്രഹ പ്രഭാഷണവും എസ് വൈ എസ് മുൻ സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആമുഖ ഭാഷണവും നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കെ ആർ അർജുനൻ എം പി, മുൻ തമിഴ്‌നാട് മന്ത്രി എ മില്ലർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് തലപ്പാറ തങ്ങൾ, സയ്യിദ് കെ എസ് കെ തങ്ങൾ, വി പി എം ഫൈസി വില്ല്യാപ്പള്ളി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, വയനാട് ഹസൻ മുസ്‌ലിയാർ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, സയ്യിദ് അലി അക്ബർ സഖാഫി അൽ ബുഖാരി, കെ പി മുഹമ്മദ് ഹാജി, സി കെ കെ മദനി, സീഫോർത്ത് അബ്ദുറഹ്മാൻ ദാരിമി, അഡ്വ. കെ യു ശൗക്കത്ത്, എ ഹംസ ഹാജി, സി കെ എം പാടന്തറ, മജീദ് ഹാജി ഉപ്പട്ടി, അഷ്‌റഫ് മദനി, ശാജഹാൻ മദനി, കെ കെ ഉസ്മാൻ തുടങ്ങിയവരുൾപ്പെടെ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും, നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ സ്വാഗതഭാഷണം നടത്തി. 5 പവൻ സ്വർണവും 25,000 രൂപയുമാണ് വധുവിന് നൽകിയത്. സാന്ത്വന രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്ന ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാരെ വേദിയിൽ വെച്ച് കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് ആദരിച്ചു.
വിവാഹ ചിത്രങ്ങള്‍:
എസ് വൈ എസ് സാന്ത്വനം പദ്ധതിക്ക് കീഴിൽ പാടന്തറ മർകസിൽ സംസ്ഥാനത്തെ ഏറ്റവും വിപുലമായ സമൂഹവിവാഹ ചടങ്ങിൽ വരണമാല്യം ചാർത്തുന്ന അമുസ്ലിം യുവാക്കൾ വേദിയിൽ മുഖ്യ കാർമികത്വത്തിന് നേതൃത്വം നൽകാനെത്തുന്ന അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ വരവേല്‍ക്കുന്നു