Connect with us

Malappuram

മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം

Published

|

Last Updated

മഞ്ചേരി: നഗരത്തില്‍ ഇന്നലെ മുതല്‍ നടപ്പിലാക്കിയ ഗതാഗത പരിഷ് കാരത്തിനെതിരെ ഒരു വിഭാഗം ബസുടമകള്‍ പ്രതിഷേധിച്ചു. കലക്ടര്‍ അമിത് മീണ അധ്യക്ഷനായുള്ള യോഗത്തിലാണ് ഗതാഗത പരിഷ്‌കരണം സംബന്ധിച്ച നാറ്റ്പാക് റിപ്പോര്‍ട്ട് ആര്‍ ടി എ യോഗം അംഗീകരിച്ചത്. നാറ്റ്പാക് സമര്‍പ്പിച്ച മറ്റുനിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം.
ഇതുപ്രകാരം കോഴിക്കോട് ഭാഗത്തേക്കുളള ബസുകള്‍ കച്ചേരിപ്പടി ബസ് ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ടു. നിലമ്പൂര്‍, പാണ്ടിക്കാട്, അരീക്കോട് ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ എസ് എച്ച് ബി ടി സ്റ്റാന്‍ഡിലെത്തിയ ശേഷം പഴയ ബസ് സ്റ്റാന്‍ഡ്, മലപ്പുറം റോഡ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലൂടെ പോകണം. മഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട് ബസുകള്‍ തുറക്കല്‍ ബൈപ്പാസ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.

മലപ്പുറം, പെരിന്തല്‍മണ്ണ ബസുകള്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് ആരംഭിക്കണം. നിലമ്പൂര്‍, അരീക്കോട്, വണ്ടൂര്‍, പാണ്ടിക്കാട്, കരുവാരക്കുണ്ട് ഭാഗങ്ങളിലേക്കുളള ബസുകള്‍ എസ് എച്ച് ബി ടി സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പടേണ്ടത്. എന്നാല്‍ പുതിയ ഗതാഗത പരിഷ്‌കാരം ഏറെ ബാധിച്ചത് ഐ ജി ബി ടി സ്റ്റാന്‍ഡില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്കാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലെത്തുന്ന യാത്രക്കാര്‍ എസ് എച്ച് ബി ടി സ്റ്റാന്‍ഡിലിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകാന്‍ നിലമ്പൂര്‍, പാണ്ടിക്കാട്, അരീക്കോട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളെ മാത്രം ആശ്രയിക്കുന്നു.

ഇത് ഐ ജി ബി ടിയില്‍ നിന്നും തുടങ്ങുന്ന ബസുകള്‍ക്ക് യാത്രക്കാരില്ലാത്ത അവസ്ഥയുണ്ടാക്കി. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു. ഇതോടെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും തെരുവിലിറങ്ങി. റോഡ് ഉപരോധിച്ച വിദ്യാര്‍ഥികളെ തടയാനെത്തിയ എസ് ഐ ജലീല്‍ കറുത്തേടത്തിന് മര്‍ദനമേറ്റു. എസ് ഐയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗത പരിഷ്‌കരണത്തെ തുടര്‍ന്ന് യാത്രക്കാരുടെ കുറവുമൂലം ഡീസല്‍ ചെലവുപോലും കണ്ടെത്താന്‍ കഴിയാതെ ഏതാനും ചില ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നത് ശരിയാണെന്നും എന്നാല്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറഞ്ഞു. ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.