Connect with us

Kerala

വായ്പാ കുടിശ്ശിക അടയ്ക്കുമെന്ന ഉറപ്പ് ലഭിച്ചു; എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് ബേങ്ക് അധികൃതര്‍

മാര്‍ച്ച് 31-നകം വായ്പാ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ബേങ്ക് അധികൃതര്‍ക്ക് ഉറപ്പുനല്‍കി.

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതില്‍ നിന്ന് പിന്മാറി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബേങ്ക്. മാര്‍ച്ച് 31-നകം വായ്പാ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ബേങ്ക് അധികൃതര്‍ക്ക് ഉറപ്പുനല്‍കിയതോടെയാണിത്. ഇളവ് അനുവദിക്കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ഥനയില്‍ അടയ്‌ക്കേണ്ട കുടിശ്ശിക 49 ലക്ഷമായി കുറച്ചിട്ടുണ്ടെന്നാണ് വിവരം. ഈമാസം 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ കോഴിക്കോട് നടക്കാവിലുള്ള ക്രസന്റ് ഹൗസ് എന്ന വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബേങ്ക് നോട്ടീസയച്ചിരുന്നു.

വീട് നവീകരണത്തിനായാണ് ടൗണ്‍ സര്‍വീസ് സഹകരണ ബേങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയുള്‍പ്പെടെ 58 ലക്ഷം രൂപയായി വര്‍ധിച്ചു. ഒരുതവണ വായ്പ പുതുക്കി നല്‍കാന്‍ ബേങ്ക് തയ്യാറായി. എന്നാല്‍, അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായിട്ടില്ലെന്നാണ് ബേങ്ക് അധികൃതര്‍ പറയുന്നത്. നിരവധി തവണ നോട്ടീസയച്ചിട്ടും ഫലമുണ്ടായില്ല.

വീടിന്റെ ജപ്തി വ്യക്തിപരമായ കാര്യമാണെന്നും അത്തരം കാര്യങ്ങളില്‍ പാര്‍ട്ടിയോട് സഹായം തേടാറില്ലെന്നും മുനീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

 

Latest