Connect with us

Ongoing News

എ എഫ് സി ഏഷ്യാ കപ്പ്: ജപ്പാനെ 3-1നു തകര്‍ത്ത് ഖത്വറിന്‌ കന്നിക്കിരീടം

Published

|

Last Updated

ജപ്പാനെ തോല്‍പ്പിച്ച് ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കിരീടവുമായി ഖത്വര്‍

അബൂദബി: എ എഫ് സി ഏഷ്യാ കപ്പിലെ കലാശക്കളിയില്‍ കരുത്തരായ ജപ്പാനെ തകര്‍ത്തുവിട്ട് ഖത്വറിന് കന്നിക്കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഖത്വര്‍
ചരിത്ര വിജയം തങ്ങളുടെ പേരില്‍ കുറിച്ചത്. അബൂദബിയിലെ സയിദ് സ്‌പോര്‍ട്‌സ് സിറ്റി മൈതാനിയില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തിയാണ് ഖത്വറിന്റെ സമ്മോഹന വിജയം. അഞ്ചു തവണ ഏഷ്യാ കപ്പ് സ്വന്തമാക്കിയ ടീമാണ് ജപ്പാന്‍.

ജപ്പാനെതിരെ അല്‍മുഇസ് അലി ഖത്വറിന്റെ ആദ്യ ഗോള്‍ നേടുന്നു

ഇരു പകുതികളിലും നിറഞ്ഞു കളിച്ച ഖത്വറിനു വേണ്ടി ആദ്യ പകുതിയില്‍ അല്‍മുഇസ് അലി, അബ്ദുല്‍ അസീസ് ഹാതെം എന്നിവരാണ് ജപ്പാന്‍ വല ചലിപ്പിച്ചത്. യഥാക്രമം 12, 27 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. 82ാം മിനുട്ടില്‍ അക്രം അഫിഫ് പെനാല്‍ട്ടിയിലൂടെ ഖത്വറിന്റെ വിജയമുറപ്പിച്ച് മൂന്നാം ഗോള്‍ നേടി. ജപ്പാന്‍ നായകന്റെ കൈ ബോക്‌സില്‍ വച്ച് പന്തില്‍ തട്ടിയതോടെ റഫറി പെനാല്‍ട്ടി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. 69ാം മിനുട്ടില്‍ ടാകുമി മിനോമി ജപ്പാന്റെ ആശ്വാസ ഗോള്‍ നേടി.

ആറു കളികളില്‍ 16 തവണ എതിരാളികള്‍ക്കെതിരെ സ്‌കോര്‍ ചെയ്ത ഖത്തര്‍ ടൂര്‍ണമെന്റില്‍ കലാശക്കളി വരെ ഗോളുകളൊന്നും വഴങ്ങിയിട്ടില്ല.