Connect with us

Gulf

കാത്തിരിപ്പിന് വിരാമം; സഊദിയില്‍ തൊഴില്‍ കോടതികള്‍ പ്രാബല്യത്തില്‍

Published

|

Last Updated

ദമ്മാം: കാത്തിരിപ്പിനൊടുവില്‍ സഊദിയില്‍ പുതിയ തൊഴില്‍ കോടതി പ്രാബല്യത്തില്‍ വന്നു. റിയാദ്, മക്ക, ദമ്മാം, ജിദ്ദ, അബ്ഹാ, ബുറൈദ, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രഥമ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ പ്രാബല്യത്തില്‍ വന്നത്. മറ്റു സ്ഥലങ്ങളിലെ കോടതികളില്‍ 27 ബഞ്ചുകള്‍ പ്രവര്‍ത്തിക്കും. തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് അപ്പീല്‍ കോടതികള്‍ വേറേയുമുണ്ടാകും.

തൊഴില്‍ കേസുകളില്‍ ഫസ്റ്റ് ക്ലാസ് കോടതികളില്‍ നിന്ന് വിധിക്കുന്ന ചില വിധികളില്‍ അപ്പീല്‍ പോകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇരുപതിനായിരം റിയാല്‍ താഴെ നല്‍കാനുള്ള വിധികള്‍, സേവന സര്‍ട്ടിഫിക്കറ്റ്, തൊഴിലാളിയുടെ രേഖകള്‍ നല്‍കാന്‍ അവശ്യപ്പെട്ടുകൊണ്ടുള്ള കേസുകളിലുള്ള വിധികള്‍ക്കും അപ്പീല്‍ സാധ്യമാകില്ല.

ഇതുവരെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള തൊഴില്‍ തര്‍ക്ക പരിഹാരസമിതികളില്‍ വിധികള്‍ നടപ്പാക്കുകയാണ് കോടതികള്‍ ചെയ്യുക. നിലവിലെ തൊഴില്‍ കേസുകള്‍ നീണ്ടുപോകുന്ന പ്രവണത അവസാനിപ്പിച്ച് വിഷന്‍ 2030 പ്രകാരം അതിവേഗം തീര്‍പ്പുകല്‍പ്പിക്കുകയും നീതി നിയമ വ്യവസ്ഥയിലും അവ നടപ്പാക്കുന്നതിനും നിലവാരം ഉയര്‍ത്തുകയുമായിരിക്കും പുതിയ തൊഴില്‍ കോടതി സ്ഥാപിക്കുക വഴി ലക്ഷ്യമാക്കുന്നത്. പുതിയതൊഴില്‍ കോടതികളില്‍ കടലാസുകളും സീലുകളുമുണ്ടാവില്ല എന്ന പ്രത്യേകതയുമുണ്ട്.