National
കരുണാനിധി അന്തരിച്ചു; ശോകമൂകമായി തമിഴ്‌ലോകം
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത ഒരു യുഗംകൂടി അസ്തമിച്ചു. ഡിഎംകെ നേതാവും മുന്‍ മുഖ്യന്ത്രിയുമായി എം കരുണാനിധി വിടവാങ്ങി. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വൈകീട്ട് 6.10 നായിരുന്നു അന്ത്യം. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 27നാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടക്ക് അദ്ദേഹം ആരോഗ്യനില വീണ്ടെടുത്തുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിടുകയായിരുന്നു. കരുണാധിയുടെ മരണത്തെതുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു. ദക്ഷിണാമൂര്‍ത്തിയൊന്നായിരുന്നു അച്ഛനമ്മമാര്‍ നല്‍കിയ പേര്. സ്‌കൂള്‍ കാലത്തേ നാടകം,കവിത,സാഹിത്യം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചു. ജസ്റ്റിസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങി.
വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചു. ഇത് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ത്ഥി കഴകമായി മാറി. ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ കരുണാനിധി ഉണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു.
1969 ഡിഎംകെയുടെ സ്ഥാപക നേതാവായ സിഎന്‍ അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃപദവിയിലെത്തിയത്. 1969-71, 1971-74, 1989-91, 1996-2001 and 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് നേടിയിരുന്നത്. കലൈഞ്ജര്‍ എന്നാണ് അദ്ദേഹം തമിഴ് രാഷ്ട്രീയത്തില്‍ അറിയപ്പെട്ടിരുന്നത്.