Connect with us

Kerala

പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയും കുറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82.54 രൂപയും ഡീസലിന് 75.13 രൂപമാണ്. 16 ദിവസത്തെ വര്‍ധനവിന് ശേഷം രാജ്യത്ത് ഇന്നലെ ഇന്ധനവില ഒരു പൈസ കുറഞ്ഞിരുന്നു.

ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ചുമത്തുന്ന നികുതി കുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം പെട്രോളിനും ഡീസലിനും നാളെ മുതല്‍ ഒരു രൂപ കുറയും. ഇതുവഴി പ്രതിവര്‍ഷം സംസ്ഥാനത്തിന് 509 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. പെട്രോളിന്റെ നികുതിയില്‍ 1.69 ശതമാനവും ഡീസലിന് 1.75 ശതമാനവും കുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 31.8 ശതമാനമാണ് കേരളത്തിന്റെ വില്‍പ്പന നികുതി. കേന്ദ്രത്തില്‍ ഇത് അടിസ്ഥാന വിലയുടെ 52.75 ശതമാനമാണ്. ഒരു ലിറ്റര്‍ ഡീസലിന് 24.52 ശതമാനം വില്‍പ്പന നികുതി ഈടാക്കുമ്പോള്‍ കേന്ദ്രത്തിന്റെ നികുതി 38.53 ശതമാനമാണ്.

നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ 9.20 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്മേലുള്ള കേന്ദ്ര നികുതി. ഇന്ന് ഇത് 19.48 രൂപയായി വര്‍ധിച്ചു. ഒരു ലിറ്റര്‍ ഡീസലിന് ഈടാക്കിയിരുന്ന കേന്ദ്ര നികുതി ഇന്ന് 15.33 രൂപയാണ്. കേന്ദ്രം വരുത്തിയ വര്‍ധനക്ക് ആനുപാതികമായി മാത്രമേ കേരളത്തില്‍ വില വര്‍ധിച്ചിട്ടുള്ളൂ. ഈ കാലയളവില്‍ കേരളം നികുതി വര്‍ധിപ്പിച്ചിരുന്നില്ല.