Connect with us

National

മന്ത്രിപദം,കോടികള്‍; എംഎല്‍എമാരെ ചാക്കിലാക്കാന്‍ വന്‍ വാഗ്ദാനങ്ങളുമായി ബിജെപി

Published

|

Last Updated

ബെംഗളൂരു: ഏത് വിധേനയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയതോടെ കര്‍ണാടകയില്‍ വന്‍ കുതിരക്കച്ചവടത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസിലെയും ജെഡിഎസിലേയും എംഎല്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായാണ് ബിജെപി സമീപിക്കുന്നത്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ സമീപിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ വെളിപ്പെടുത്തി. കൂറുമാറാന്‍ ബിജെപി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി ജെഡിഎസ് എംഎല്‍എ പുട്ട രാജു മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ബിജെപിയുടെ വാഗ്ദാനങ്ങള്‍ താന്‍ തള്ളിയെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ബന്ധപ്പെടുന്നുണ്ടെന്ന് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ നേരത്തെ, പറഞ്ഞിരുന്നു.

അതേസമയം, എംഎല്‍എമാര്‍ എല്ലാവരും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇതുവരെ തുടങ്ങിയിട്ടില്ല. വടക്കന്‍ മേഖലകളില്‍ നിന്നുള്ള എംഎല്‍എമാരാണ് എത്തിച്ചേരാത്തത്. ഇവരെ എത്തിക്കാനായി പ്രത്യേകം വിമാനം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരും ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് എംഎല്‍എമാരെ ബന്ധപ്പെടാനാകുന്നില്ലെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

അതേസമയം, ജെഡിഎസ് നിയമസഭാ കക്ഷിയോഗം ബെംഗളൂരുവില്‍ തുടങ്ങി. രണ്ട് എംഎല്‍എമാര്‍ യോഗത്തിനെത്തിയിട്ടില്ല. രാജ വെങ്കടപ്പ നായക, വെങ്കട റാവു നടഗൗഡ എന്നിവരാണ് യോഗത്തിനെത്താത്തത്.

Latest