Connect with us

International

സംശയമുന മൊസാദിലേക്ക്; സമഗ്ര അന്വേഷണമെന്ന് മലേഷ്യ

Published

|

Last Updated

ക്വലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ഫലസ്തീന്‍ ഗവേഷകന്‍ ഫാദി അല്‍ബാത്ഷ് വെടിയേറ്റു മരിച്ച സംഭവം അന്താരാഷ്ട്ര പ്രാധാന്യമുള്ളതാണെന്ന് മലേഷ്യന്‍ അധികൃതര്‍. വിദേശ ചാര സംഘടനകളുമായി ബന്ധമുള്ള യൂറോപ്യന്‍ ആളുകളാണ് ഫാദി അല്‍ബാത്ഷിന്റെ കൊലക്ക് പിന്നിലെന്ന് മലേഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ആരോപിച്ചു. ഇസ്‌റാഈല്‍ ചാരസംഘടന മൊസാദാണ് കൊലപാതകത്തിന് പിന്നിലെന്ന് ഫാദി അല്‍ബാത്ഷിന്റെ കുടുംബാംഗങ്ങളും ആരോപിച്ചിട്ടുണ്ട്. സുബ്ഹി നിസ്‌കാരത്തിന് പോകുമ്പോള്‍ രണ്ട് അക്രമികള്‍ മറഞ്ഞിരുന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ഫാദി അല്‍ബാത്ഷ് ഹമാസ് അംഗവുമായിരുന്നു.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് മലേഷ്യ പ്രതികരിച്ചു. വളരെ ശ്രദ്ധാപൂര്‍വവും ആഴത്തിലുമാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഇത് അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമാണെന്നും പോലീസ് മേധാവി മസ്‌ലന്‍ ലാസിം പറഞ്ഞു.

ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. തങ്ങളുടെ സംഘടനയുടെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു കൊല്ലപ്പെട്ട ഫാദി അല്‍ബാത്ഷ് എന്ന് ഹമാസ് അറിയിച്ചു. ഇസ്‌റാഈല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിലെന്നും ഹമാസ് പറഞ്ഞു. വളരെ പ്രാധാന്യത്തോടെ തന്റെ മകന്റെ കൊലപാതകം അന്വേഷിക്കണമെന്ന് ഫാദി അല്‍ബാത്ഷിന്റെ പിതാവ് മേലഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ചാര സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണത്തോട് ഇസ്‌റാഈല്‍ പ്രതികരിച്ചില്ല. എന്നാല്‍ ഹമാസിനുള്ളില്‍ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു.