Connect with us

Kerala

ഓണ്‍ലൈന്‍ ഗെയിമിന് ഇരയായി; മലയാളി യുവാവ് ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

Published

|

Last Updated

ബെംഗളൂരു/ ഒറ്റപ്പാലം: കൊലയാളി ഗെയിം കളിച്ച് മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷ് (22) ആണ് മരിച്ചത്. ഗെയിം ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ അമിത വേഗതയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിനിടയാക്കിയത്. ബൈക്ക് റൈഡേഴ്‌സ് ക്ലബിന്റെ ഓണ്‍ലൈന്‍ ഗെയിമായ അയേണ്‍ബട്ടിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെയാണ് അപകടം.

24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ദൂരം ബൈക്കില്‍ തനിച്ച് യാത്ര ചെയ്യണമെന്നായിരുന്നു ടാസ്‌ക്. ഇത് പൂര്‍ത്തിയാക്കുന്നതിന് മിഥുന്‍ ഒറ്റപ്പാലത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് ഹൂബ്ലിയിലേക്കും പോകാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കോയമ്പത്തൂരിലേക്കെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച്ച വൈകീട്ട് ആറ് മണിക്ക് മിഥുന്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മരണ വാര്‍ത്ത കര്‍ണാടക പോലീസ് കുടുംബത്തെ വിളിച്ചറിയിക്കുന്നത്. ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് അമിതവേഗതയില്‍ ബൈക്കോടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. പാമ്പാടി നെഹ്‌റു കോളജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് മിഥുന്‍. മൃതദേഹം ഇന്ന് രാവിലെയോടെ പാലപ്പുറത്തെ വീട്ടിലെത്തിക്കും. അകലൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പ്രിയയാണ് മാതാവ്. സഹോദരി: മിത്ര.

അയേണ്‍ബട്ട് എന്ന
കൊലയാളി റൈഡ്

ഒറ്റപ്പാലം: അയേണ്‍ ബട്ട് ഇന്റര്‍നാഷനല്‍ എന്ന ബൈക്ക് റൈഡ് അസോസിയേഷന് കീഴിലാണ് മരണത്തിന് പോലും വഴിവെക്കുന്ന കൊലയാളി റൈഡുകള്‍ സംഘടിപ്പിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പൂര്‍ത്തിയാക്കേണ്ട വിധത്തില്‍ നടത്തുന്ന റൈഡ് ആണിത്. ആദ്യ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതോടെ അസോസിയേഷനില്‍ അംഗത്വം ലഭിക്കും. സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതിന് 2650 രൂപ അടക്കണം. വിശദാംശങ്ങളെല്ലാം മെയില്‍ വഴിയാണ് നടത്തുന്നത്. ആദ്യ ടാസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 36 മണിക്കൂര്‍ കൊണ്ട് 2500 കിലോമീറ്ററോളം ദൂരം വരുന്ന രണ്ടാമത്തെ ടാസ്‌കില്‍ പങ്കെടുക്കാം. മിഥുന്‍ 22 മണിക്കൂര്‍ കൊണ്ട് 1624 കിലോമീറ്ററാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്ന ആദ്യ ടാസ്‌കിലാണ് പങ്കെടുത്തത്. യാത്ര ചെയ്യേണ്ട വഴികളുടെ മാപ്പ് വരച്ച് മിഥുന്‍ വീട്ടിലെ മുറിയുടെ വാതിലില്‍ ഒട്ടിച്ച് വെച്ചിരുന്നു.

 

Latest