Kerala
സമ്മേളനം സമാപിച്ചു; വീണ്ടും പിളര്‍പ്പിന്റെ വക്കില്‍ മുജാഹിദുകള്‍
തിരൂരങ്ങാടി: വീണ്ടുമൊരു പിളര്‍പ്പിന് കളമൊരുക്കി മുജാഹിദ് സംസ്ഥാന സമ്മേളനം അവസാനിച്ചു. മുജാഹിദുകള്‍ പലതായി പിളര്‍ന്നതിന് ശേഷം ഉണ്ടാക്കിയ ഐക്യ നാടകത്തിന് പിറകെ നടന്ന സമ്മേളനം പുതിയൊരു പിളര്‍പ്പിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
തൗഹീദ്, ശിര്‍ക്, നവോഥാനം തുടങ്ങിയ കാര്യങ്ങള്‍ പറയാനാകാതെയാണ് നാല് ദിവസത്തെ സമ്മേളനം സമാപിക്കുന്നത്. ഇസില്‍ റിക്രൂട്ടും പലായനവും മുജാഹിദുകളെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നതിന് തെളിവായിരുന്നു സമ്മേളന പ്രമേയവും വിവിധ സെഷനുകളും. സലഫികളും ഭീകരവാദവും തമ്മില്‍ ബന്ധമില്ലെന്ന് സമര്‍ഥിക്കുന്നതില്‍ സമ്മേളനം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് അതുകൊണ്ടായിരുന്നു.
തുടക്കത്തില്‍ പേരിന് മാത്രം കൂടെയുണ്ടായിരുന്ന മടവൂര്‍ വിഭാഗം സമ്മേളനം തുടങ്ങിയതോടെ വിട്ടുനിന്നു. പല സെഷനുകളിലും കേള്‍വിക്കാരായി വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൗലവി വിഭാഗം ഇനി പഠിക്കാന്‍ പോകുന്നതേയുള്ളു എന്നും മുജാഹിദ് പ്രസ്ഥാനം അന്ധവിശ്വാസത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അബ്ദുല്ലക്കോയ മദനിയും അബ്ദുര്‍റഹ്മാന്‍ സലഫിയും ഉണ്ണീന്‍കുട്ടി മൗലവിയും അന്ധവിശ്വാസത്തിന്റെ അപ്പോസ്തലന്‍മാരായിട്ടുണ്ടെന്നും മടവൂര്‍ വിഭാഗത്തിന്റെ അനുയായികള്‍ തുറന്നടിക്കുന്നു.
“യഥാര്‍ഥ മുജാഹിദുകളായ തങ്ങള്‍ തൗഹീദ് പഠിച്ചത് എടവണ്ണ അലവി മൗലവിയുടെ മകന്‍ അബ്ദുസ്സലാം സുല്ലമിയില്‍ നിന്നാണ്. സുല്ലമിക്കും ലത്തീഫ് കരുമ്പിലാക്കലിനും അലി മദനിക്കുമൊപ്പമാണ് മുജാഹിദ് അണികള്‍. മൗലവി വിഭാഗത്തിന്റെ അണികളെല്ലാം വിസ്ഡം ഗ്രൂപ്പിലേക്ക് പോയിട്ടുണ്ടെന്ന് ഈ സമ്മേളനത്തോടെ തെളിഞ്ഞിരിക്കുകയാണ്. സമ്മേളനം കഴിയുന്നതോടെ തങ്ങളുടെ പണി ആരംഭിക്കുകയാണ്. എല്ലാവര്‍ക്കും തൗഹീദ് പഠിപ്പിക്കുമെന്നുള്ള” മടവൂര്‍ വിഭാഗം നേതാക്കളുടെ വോയ്‌സുകളും വൈറലായിട്ടുണ്ട്.
സമാപന സമ്മേളനത്തില്‍ കാര്യ പരിപാടിയെ ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട മുഖ്യമന്ത്രി വരാത്തതിനെ തുടര്‍ന്ന് അബ്ദുല്ലക്കോയ മദനിയെ ഉദ്ഘാടനത്തിന് നിശ്ചയിച്ചു. ഇതിനോട് മടവൂര്‍ വിഭാഗം നേതാക്കള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് ഹുസൈന്‍ മടവൂരിന് അധ്യക്ഷ സ്ഥാനം കൊടുക്കാന്‍ മൗലവി വിഭാഗം നിര്‍ബന്ധിതരാവുകയായിരുന്നു.
സമ്മേളനം കാരണം അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും തര്‍ക്കവും പഴിചാരലുകളും കൂടിയെന്നാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തല്‍.