Connect with us

Articles

കൃഷിയുടെ ഭാവി ഉത്പന്ന സംസ്‌കരണത്തിലൂടെ

Published

|

Last Updated

സംസ്ഥാനത്തു മാത്രമല്ല രാജ്യത്താകമാനം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അത്ര ആശാവഹമായിരുന്നില്ല കാര്‍ഷിക വളര്‍ച്ചാനിരക്ക് എന്ന് മനസ്സിലാക്കാന്‍ കഴിയും. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച വലിയൊരളവില്‍ കാര്‍ഷിക വരുമാനത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ വിപണിലഭ്യത, ഇടനിലക്കാരുടെ ചൂഷണം, കിട്ടുന്ന വിലക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥ എന്നിവ കാഷിക വരുമാനത്തിന്റെ ഇടിവിന് കാരണമായി. എന്നാല്‍, കാര്‍ഷികോത്പന്നങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ധനവിനും അനന്തമായ സാധ്യതകളാണ് നിലവിലുളളത്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ 10 ശതമാനംപോലും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റപ്പെടുന്നില്ല എന്നത് വലിയ ഒരു പോരായ്മ തന്നെയാണ്. ഈ സത്യാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട് വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഒരു വശത്ത് ഉത്പന്ന സംസ്‌കരണ രംഗത്തെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ടും മറുവശത്ത് വിപണിലഭ്യത, സാങ്കേതിക വിദ്യകളുടെ കണ്ടെത്തല്‍, പ്രാദേശിക ഗ്രൂപ്പുകളുടെ രൂപവത്കരണം എന്നിവ പഠനവിഷയമാക്കിയും ഒരു ശാസ്ത്രീയ സമീപനം തന്നെ സംസ്ഥാനസര്‍ക്കാറും കൃഷിവകുപ്പും ചേര്‍ന്ന് രൂപവത്കരിക്കുകയുണ്ടായി. 2016 -ല്‍ തുടങ്ങിയ ഈ ഉദ്യമത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നു. ഉത്പന്ന സംസ്‌കരണത്തിലെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് കര്‍ഷകരെയും യുവസംരഭകരെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കാന്‍ കര്‍ഷക സംരംഭകര്‍ക്ക് അവസരമൊരുക്കുക, പ്രാദേശികാടിസ്ഥാന ഉത്പന്നസംസ്‌കരണത്തിനും വിപണനത്തിനുമായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി “വൈഗ” എന്ന പേരില്‍ ഒരു അന്തര്‍ദേശീയ പ്രദര്‍ശനവും ശില്‍പശാലയും കൃഷിവകുപ്പ് സംഘടിപ്പിക്കുകയുണ്ടായി.

വൈഗ -2016 ല്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചില പദ്ധതികള്‍ ഈ വര്‍ഷം കൃഷി വകുപ്പിന് മുന്നോട്ടുവെക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുത്ത ജില്ലകളില്‍ പ്രത്യേക കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായുളള അഗ്രോപാര്‍ക്കുകളുടെ രൂപവത്കരണം, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കിക്കൊണ്ട് ഉത്പന്നസംസ്‌കണത്തിനായുള്ള ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം, കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ലഘുയന്ത്രങ്ങളുടെ വിതരണം, പ്രാദേശികാടിസ്ഥാനത്തിലുളള ചെറു ധാന്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കൃഷി തുടങ്ങി പല പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ധാരാളം യുവസംരഭകരെ കണ്ടെത്തുന്നതിനും വൈഗ – 2016 സഹായകരമായി. ഇതില്‍നിന്നും കുറച്ചുപേരെ 2017 നവംബര്‍ മാസം ഉത്തര്‍പ്രദേശില്‍ നടന്ന ലോകജൈവകോണ്‍ഗ്രസില്‍ പങ്കെടുക്കാനും കഴിഞ്ഞു.
ഇന്ന് മുതല്‍ 31 വരെ വൈഗ 2017 അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവും തൃശൂരില്‍ നടക്കുകയാണ്. തൃശൂര്‍ വെളളാനിക്കരയുള്ള കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനത്തു വെച്ചാണ് വൈഗ 2017 നടത്തുക. ഗവേഷണ ഫലങ്ങള്‍ ഫീല്‍ഡ് തലത്തില്‍ എത്തിക്കുക എന്ന ഒരു ലക്ഷ്യം കൂടി മുന്നില്‍െവച്ചാണ് വൈഗ 2017 കാര്‍ഷികസര്‍വകലാശാലയുമായി സംയോജിച്ച് നടത്താന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്.

സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍വകലാശാല, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍, കര്‍ഷകസംരഭകര്‍ തുടങ്ങി മുന്നൂറിലധികം പ്രദര്‍ശനസ്റ്റാളുകളാണ് ഇത്തവണ വൈഗ 2017ന്റെ ഭാഗമായിസംഘടിപ്പിക്കപ്പെടുന്നത്. സാങ്കേതികവിദ്യാപരിശീലകര്‍, ഫാമുകള്‍, സാങ്കേതിക വിദ്യാദാതാക്കള്‍, ഗവേഷകര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സംരംഭകര്‍ തുടങ്ങി കൃഷി-അനുബന്ധ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. ഇന്തോനേഷ്യ, തായ്‌ലന്റ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, മലേഷ്യ രാജ്യങ്ങളില്‍ നിന്നുളളകൃഷി വിദഗ്ധരും കര്‍ഷകരും കൂടാതെ കേരളത്തിന്റെ സമാന ഭൂപ്രകൃതിയും കലാവസ്ഥയും ഉള്ള ഇരുപതോളം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും ശില്‍പശാലയുടെ ഭാഗമാകും. യുവകര്‍ഷകസംഗമവും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍, നാളികേരം എന്നീ 4 വിഷയങ്ങള്‍ ആസ്പദമാക്കിയായിരിക്കും ശില്പശാലയുടെ രൂപഘടന. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കേന്ദ്രമാക്കിക്കൊണ്ട് ആദ്യ സംരംഭമെന്ന നിലയില്‍ കെയ്‌കോയുടെ കീഴില്‍ ഒരു അഗ്രോസൂപ്പര്‍ ബസാര്‍ തൃശൂരില്‍ സ്ഥാപിതമായിട്ടുണ്ട്.

ഡിസംബര്‍ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സൂപ്പര്‍ ബസാറില്‍ എല്ലാവിധ കാര്‍ഷിക ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സംവിധാനമാണുളളത്. മറ്റു ജില്ലകളിലേക്കും ഇതുവ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് 30 ശതമാനമെങ്കിലും മൂല്യവര്‍ധിത ഉത്പന്നനിര്‍മാണത്തില്‍ വളര്‍ച്ചനേടുക, പ്രാദേശിക അടിസ്ഥാനത്തില്‍ ഇതിനുവേണ്ട സാങ്കേതിക വിദ്യകള്‍ സജ്ജമാക്കുക, കേരള ഓര്‍ഗാനിക് എന്ന ജൈവ ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുക എന്നിവയായിരിക്കും ശില്‍പശാലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍. മൂല്യവര്‍ധിത ഉത്പന്നരംഗത്തും സാമ്പത്തിക വളര്‍ച്ചാനിരക്കിലും ഗണ്യമായ മാറ്റം ചെലുത്തുവാന്‍ വൈഗ വഴികാട്ടിയാകുമെന്ന് തീര്‍ച്ച.