Connect with us

International

ഉത്തര കൊറിയക്കെതിരെ കടുത്ത ഉപരോധവുമായി യുഎന്‍

Published

|

Last Updated

യുണൈറ്റഡ് നേഷന്‍സ്: മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തര കൊറിയക്കെതിരെ കടുത്ത ഉപരോധവുമായി ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി. ഉത്തര കൊറിയയുടെ എണ്ണ കയറ്റുമതിയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രമേയം രക്ഷാ സമിതി അംഗീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തര കൊറിയന്‍ പൗരന്മാരെ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരിച്ചയക്കുക, എണ്ണ, കല്‍ക്കരി തുടങ്ങിയ ഉത്പന്നങ്ങളുമായി ഉത്തര കൊറിയയിലേക്കും തിരിച്ചും പോകുന്ന കപ്പലുകള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പുതിയ ഉപരോധത്തിലെ വ്യവസ്ഥകള്‍. ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ നിര്‍ദേശിക്കുന്നു.

അമേരിക്കയാണ് ഉപരോധത്തിന്റെ കരട് പ്രമേയം അവതരിപ്പിച്ചത്. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ പാസ്സാക്കുകയായിരുന്നു. എന്നാല്‍, ഉത്തര കൊറിയയുടെ എണ്ണ കയറ്റുമതി പൂര്‍ണമായും നിരോധിക്കുക, കിം ജോങ് ഉന്നിന്റെയും ഉത്തര കൊറിയയുടെയും രാജ്യന്തര സ്വത്തുക്കള്‍ മരവിപ്പിക്കുക തുടങ്ങിയ ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ രക്ഷാ സമിതി പാസ്സാക്കിയ നിരോധന പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തെ രണ്ട് തവണ ഉത്തര കൊറിയക്കെതിരെ യുഎന്‍ പ്രമേയം പാസാക്കിയിരുന്നെങ്കിലും വീണ്ടും ശക്തമായ മിസൈല്‍ പരീക്ഷണം നടത്തിയാണ് ഉത്തര കൊറിയ ഇതിനെ നേരിട്ടത്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ തീരുമാനിച്ചത്.

Latest