Connect with us

Articles

പ്രകോപിതരാകുന്ന പാറക്കല്ലുകള്‍

Published

|

Last Updated

“വിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്” എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവം ദര്‍ശിക്കാന്‍ ഭൂമി തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ജീവജാലങ്ങള്‍ക്ക് നിലനില്‍പ്പിനാവശ്യമായ എല്ലാ വിഭവങ്ങളും വളരെ ആസൂത്രിതമായി സംവിധാനിച്ചുവെച്ചതിന് പുറമെ, പുറത്തുനിന്ന് വന്നേക്കാവുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനും വിദഗ്ധമായ മുന്നൊരുക്കങ്ങള്‍ ഈ ഭൂമിയില്‍ നടത്തിയിട്ടുണ്ട്.

കുന്നുകളും പര്‍വതങ്ങളും വന്‍മരങ്ങള്‍ മുതല്‍ കണ്ടല്‍കാടുകള്‍ വരെയുള്ള സസ്യലദാതികളും അന്തരീക്ഷ വായുവടക്കമുള്ള പ്രതിഭാസങ്ങളും ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. അതി സങ്കീര്‍ണമായ ഈ സംവിധാനങ്ങള്‍ക്കിടയിലും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു തൊട്ടില്‍ പോലെ സുഗവാസ കേന്ദ്രമാണ്. ഭൂമിയെ നാമൊരു തൊട്ടിലാക്കിയെന്നാണല്ലോ ഖുര്‍ആന്‍ വര്‍ണിച്ചത്.

എങ്കിലും ഭൂനിവാസികള്‍ക്ക് ഇതിന്റെ പിന്നില്‍ അജയ്യനായശക്തിയുണ്ട് എന്ന് ഓര്‍മിപ്പിക്കുന്നതിന് വേണ്ടി ചില “ഞെട്ടിപ്പിക്കലുകള്‍” സ്രഷ്ടാവ് തന്നെ നടത്താറുണ്ട്. അതിലൊന്നാണ് ഭൂകമ്പം. ഏഴ് തട്ടുകളായുള്ള ഭൂഗോളത്തിന്റെ പുറം തോട് അവസാനിക്കുന്നത് മുപ്പത്തി അഞ്ച് കിലോമീറ്റര്‍ ഉള്ളിലാണത്രേ. അതിന് താഴെ ഭീമാകാരങ്ങളായ പാറകളാകുന്ന പ്ലേറ്റുകളിലാണ് ഓരോ ഭൂപ്രദേശങ്ങളും നിലകൊള്ളുന്നത്. ചില കല്ലുകളില്‍ ഒന്നിലേറെ ഭൂഖണ്ഡങ്ങളാണെന്ന് വരുമ്പോള്‍ ഓരോ പാറയുടെയും വലിപ്പം നമുക്ക് ഊഹിക്കാവുന്നതാണ്.
ഭൂമിയുടെ അടിഭാഗത്തേക്ക് പോകും തോറും ചൂടുകൂടിക്കൊണ്ടിരിക്കും. പാറയും ഇരുമ്പും ഉരുകി കുഴമ്പ് പരുവത്തിലാകും. അകം തിളച്ചുമറിയുന്ന ഈ അവസ്ഥയില്‍ തന്നെ ഭൂമി അതിന്റെ അച്ചുതണ്ടില്‍ മണിക്കൂറില്‍ 1683 കിലോമീറ്റര്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ കറക്കത്തിനിടയില്‍ അകത്തെ പാറപ്പാളികള്‍ സ്വാഭാവികമായും പരസ്പരം ഉരസുകയും കൂട്ടിയിടിക്കുകയും ചെയ്യും. ഇതിന്റെ പ്രകമ്പനമാണത്രേ നാമനുഭവിക്കുന്ന ഭൂകമ്പം.

വയറിന് വായുരോഗമുള്ള ഒരാളുടെ അവസ്ഥയാണ് എന്നും ഭൂമിക്ക്. അതിശക്തമായ സമ്മര്‍ദത്തില്‍ നിയന്ത്രിക്കാനാകാതെ ഏമ്പക്കമിടുന്നതുപോലെ, തിളച്ചുമറിയുന്ന കുക്കറില്‍ നിന്നും അടപ്പ് പൊങ്ങി നീരാവി ഒഴിഞ്ഞുപോകുന്നതുപോലെ, ഭൂമിക്കുള്ളില്‍ വിങ്ങിപ്പൊട്ടുന്ന പുകയും നീരാവിയും നിരന്തരം പുറത്തേക്ക് പോകുന്നുണ്ട്. ഇതിനായി സ്രഷ്ടാവ് തന്നെ ഭൂമിയില്‍ നിരവധി പുകക്കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യവാസമില്ലാത്ത ശാന്തസമുദ്രത്തിലെ ദ്വീപുകളിലൊന്നിലാണത്രേ ഇതില്‍ ഭൂരിഭാഗവുമുള്ളത്. പടച്ചവന്റെ മികച്ച ആസൂത്രണം തന്നെ. ഈ വായു ഒഴിഞ്ഞുപോകല്‍ കൃത്യമായി നടക്കുന്നതുകൊണ്ടാണ് ഭൂമി പൊട്ടിത്തെറിക്കാത്തത്. അല്ലെങ്കില്‍, കുക്കറിന്റെ മൂടി ഉയരാതിരുന്നാല്‍ ശക്തമായ സമ്മര്‍ദത്തില്‍ അത് പൊട്ടിത്തെറിക്കുന്ന പോലെ ഭൂമിയും ചിന്നിച്ചിതറുമായിരുന്നു.

ചിലപ്പോള്‍ അകത്തുനിന്നും നുരഞ്ഞുയരുന്ന വസ്തുക്കള്‍ പാറപ്പാളികളുടെ വിടവിലൂടെ പുറത്തേത്ത് തെറിക്കും. ഇതാണ് അഗ്നി പര്‍വതങ്ങളായി മാറുന്നത്. ഈ ഭൗതിക വ്യാഖ്യാനങ്ങള്‍ക്കപ്പുറം ഭൂകമ്പങ്ങളുടെയും പൊട്ടിത്തെറികളുടെയുമൊക്കെ പിന്നില്‍ സ്രഷ്ടാവിന്റെ ചില ഉണര്‍ത്തലുകള്‍ കൂടിയുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്. “”പാറയില്‍ ചിലത് ഉള്ളില്‍ നിന്ന് വെള്ളമൊഴുകുന്നതാണ്. മറ്റു ചിലത് വിള്ളല്‍ വീണ് അതിലൂടെ ജലം പ്രവഹിക്കുന്നതാണ്. മറ്റുചിലതാകട്ടെ, അല്ലാഹുവിനെ ഭയന്ന് നിലംപതിക്കുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അശ്രദ്ധനല്ല””(അല്‍ബഖറ)
പാറകള്‍ക്ക് തലച്ചോറുണ്ടോ എന്ന് സന്ദേഹിച്ച യുക്തിവാദികളുണ്ട്. വളരുന്ന ഭാഗത്ത് തടസ്സങ്ങളുണ്ടായാല്‍ മരങ്ങള്‍ ഒഴിഞ്ഞുമാറി വളരുന്നത് എന്തുകൊണ്ടാണ് എന്നതിന് ഉത്തരമന്വേഷിച്ചാല്‍ മനുഷ്യേതര ജീവികളള്‍ക്കും സസ്യലദാതികള്‍ക്കുമൊക്കെ അവയുടെതായ ഒരു തിരിച്ചറിവും ഉള്‍ക്കാഴ്ചയുമൊക്കെയുണ്ടെന്ന് ബോധ്യമാകും. മനുഷ്യന്‍ ഭൂമുഖത്തു വെച്ച് കാണിക്കുന്ന തോന്നിവാസങ്ങള്‍ കണ്ട് സഹിക്കാത്ത പാറകള്‍ ചിലപ്പോള്‍ പ്രകോപിതരായേക്കും. ചിലത് പൊട്ടിത്തെറിക്കും. മറ്റുചിലത് ശക്തമായി കുലുങ്ങും. “”നബി(സ) മദീനയില്‍ ഉഹ്ദ് പര്‍വതത്തിലിരിക്കുമ്പോള്‍ അത് ഇളകാന്‍ തുടങ്ങി. ഉടനെ നബി(സ) പറഞ്ഞു: ഉഹദ്, നീ അടങ്ങണം. അരാണ് നിന്റെ മുകളിലുള്ളത്? ഒരു പ്രവാചകനും ഒരു സിദ്ദീഖും രണ്ട് രക്തസാക്ഷികളുമാണ്””(ബുഖാരി) വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രവചനം പുലരുകയുണ്ടായി. ഉമര്‍(റ)വും ഉസ്മാന്‍ (റ)വും ധീരരക്തസാക്ഷിത്വം വരിച്ചു. നബി(സ)യുടെ മുഅ്ജിസത്ത് പുലരുകയും ചെയ്തുവെന്ന് ചരിത്രം.

കഴിഞ്ഞ ദിവസം ഇറാനിലും ഇറാഖിലുമായി നടന്ന ഭൂകമ്പത്തില്‍ ആയിരത്തോളം പേര്‍ മരിക്കുകയും എണ്ണായിരത്തോളമാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോടികളുടെ വിലയുള്ള കെട്ടിടങ്ങളും പാര്‍പ്പിടങ്ങളും വ്യവസായ ശാലകളും തകര്‍ന്നു. ഇത്തരം ഭൂകമ്പങ്ങള്‍ തെമ്മാടിത്തരങ്ങളില്‍ എല്ലാം മറന്ന് അഭിരമിക്കുമ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയായി സംഭവിക്കുന്നതുമാകാം. തെറ്റുകാര്‍ ചിലര്‍ മാത്രമാണെങ്കിലും ഭൂമിയില്‍ ആപത്തിറങ്ങുമ്പോള്‍ അതില്‍ എല്ലാവരും അകപ്പെടുമെന്നും നിരപരാധികള്‍ക്ക് പകരം സ്വര്‍ഗം നല്‍കുമെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

ഭൂമിയുടെ ഉറപ്പ് നോക്കി ഇവിടെ ഭൂകമ്പം വരില്ല എന്നു വിശ്വസിച്ച് ധൈര്യമായിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഭൂകമ്പസാധ്യതാ ഭൂപടത്തില്‍ അത്യപൂര്‍വമായി മാത്രം സാധ്യത കല്‍പ്പിക്കുന്ന പ്രദേശമാണ് കേരളം. ഇടക്കിടക്ക് തരിപ്പും കുലുക്കവും നാമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. “”ദുഷ്പ്രവൃത്തികള്‍ക്ക് കരുനീക്കുന്നവര്‍ അല്ലാഹു തങ്ങളെ ഭൂമിയിലേക്ക് താഴ്ത്തിക്കളയുന്നതിനെയോ അല്ലെങ്കില്‍ അപ്രതീക്ഷിത ഭാഗത്തുകൂടി ശിക്ഷ വരുന്നതിനെയോ നിര്‍ഭയമായി കഴിയുകയാണോ”” (അന്നഹ്ല്‍) എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പും താക്കീതും എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. സെക്കന്റുകള്‍ കൊണ്ട് എല്ലാം നശിച്ചുപോകുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടുക.

 

Latest