Connect with us

Kerala

കോഴിക്കോട്ട് ഗെയില്‍ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

Published

|

Last Updated

കോഴിക്കോട് എരഞ്ഞിമാവ് ഗെയിൽ പദ്ധതിപ്രദേശത്ത് സമരക്കാരെ നേരിടാൻ പോലീസ് ടിയർഗ്യാസ് പ്രയോഗിച്ചപ്പോൾ

കോഴിക്കോട്: എരഞ്ഞിമാവ് ഗെയില്‍ വാതകപൈപ്പ്‌ലൈന്‍ പദ്ധതി പ്രദേശത്ത് പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍. സ്ഥലമേറ്റെടുക്കല്‍ നടപടിക്കായി പദ്ധതിപ്രദേശത്ത് എത്തിയ ഗെയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. ഇതിനിടെ പദ്ധതി പ്രദേശത്തെ വീടുകളില്‍ കയറിയും പോലീസ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സംഭവം എന്തെന്നറിയാന്‍ വീടിന് പുറത്തിറങ്ങിയ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. ഇസ്മാഈല്‍ വഫക്ക് നേരെയും പോലീസ് അതിക്രമമുണ്ടായി. വഫാ സാഹിബിനും മകനും മരുമകനും പോലീസ് മര്‍ദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. കാരശ്ശേരി, കൊടിയത്തൂർ, കീഴുപറമ്പ്​ പഞ്ചായത്തുകളിലാണ്​ ഹർത്താൽ.

ജെസിബിയും ജനറേറ്ററും ഉള്‍പ്പെടെയുള്ളവ പോലീസ് നശിപ്പിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. 60ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എരഞ്ഞിമാവിനടുത്ത് കല്ലായിയില്‍ പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തി. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ കെഎസ്ആർടിസി ബസിലൻെറ ചില്ല് തകർന്നു. പോലീസിന് നേരെയും കല്ലേറുണ്ടായി.

( Read more: വഫാ സാഹിബിന് പോലീസ് മര്‍ദനം; ഇന്ന് പ്രതിഷേധ മാര്‍ച്ച് )

ഗെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന് എതിരെ കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ സമരം നടന്നുവരികയാണ്. റീസര്‍വേ നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം പോലീസ് സാന്നിധ്യത്തിൽ ഗെയിൽ ഉദ്യോഗസ്ഥർ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്.

 VIDEO COURTESY: https://www.facebook.com/vanchipetty

Latest