International
ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് ഒരു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കി
ന്യൂഡൽഹി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് ഒരു കോടി ഡോളര്‍ മോചന ദ്രവ്യം നല്‍കി. മൂന്ന് കോടി രൂപയാണ് ഭീകരര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒമാന്‍ ഭരണകൂടം നടത്തിയ ഇടപെടലിലൂടെ ഒരു കോടി ഡോളറിന് ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഭീകരര്‍ തയ്യാറാകുകയായിരുന്നു. മോചനദ്രവ്യം വത്തിക്കാനാണ് നല്‍കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
2016ല്‍ തട്ടിക്കൊണ്ടുപോയ ഉടന്‍ ഭീകരര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി വന്‍ തുക ആവശ്യപ്പെട്ടിരുന്നു. ഏഴ് കോടി ഡോളറാണ് തുടക്കത്തില്‍ ഭീകരര്‍ ആവശ്യപ്പെട്ടിരുന്നത്.
ആഭ്യന്തര കലാപം മൂലം യമനില്‍ ഭരണ അസ്ഥിരത നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ മോചനത്തിന് തടസ്സമായിരുന്നു. കൃത്യമായ ഭരണകൂടമില്ലാത്തതിനാല്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനായില്ല. ഇതിനിടെ ഇന്ത്യന്‍ എംബസി ഏദനില്‍ നിന്ന് മാറ്റിയതും തുടര്‍ ചര്‍ച്ചകള്‍ക്ക് തടസ്സമായി. ഒടുവില്‍ വത്തിക്കാന്‍ ഒമാന്‍ ഭരണകൂടത്തോടെ സഹായം തേടുകയും വിഷയത്തില്‍ ഒമാന്‍ ഇടപെടുകയും ചെയ്തതോടെയാണ് മോചനം സാധ്യമായത്.