National
കേന്ദ്ര മന്ത്രിസഭ പുന:സംഘടന: മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ന്യൂഡല്‍ഹി: പുതിയ 9 ന്ത്രിമാരെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ നാല് സഹമന്ത്രിമാര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയല്‍,? വാണിജ്യ സഹമന്ത്രി നിര്‍മലാ സീതാരാമന്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ടത്.
അൽഫോൻസ് കണ്ണന്താനം (കേരളം), അശ്വനി കുമാര്‍ ചൗബെ (ബീഹാര്‍), ശിവ്പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മദ്ധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ്കുമാര്‍ സിംഗ് (ബീഹാര്‍), ഹര്‍ദീപ് സിംഗ് പുരി (മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ. അൽഫോൺസ് കണ്ണന്താനം ആണ് ഏറ്റവും ഒടുവിൽ സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രിമാർ സത്യപ്രതിജ്ഞാ ചടങ്ങിനായി രാഷ്ട്രപതിഭവനിൽ എത്തിയത്. ഏറെ പ്രതീക്ഷകളോടെയാണ് നിങ്ങളെ മന്ത്രിമാരായി തിരഞ്ഞെടുത്തതെന്നും നന്നായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു.