Connect with us

National

അഫ്‌സ്പ: നിരപരാധികളെ വെടിവെച്ചു കൊന്നുവെന്ന പരാതി സി ബി ഐ അന്വേഷിക്കണം- സുപ്രീം കോടതി

Published

|

Last Updated

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിന്റെ മറവില്‍ മണിപ്പൂരില്‍ നിരപരാധികളെ സൈന്യം വെടിവെച്ചു കൊന്നുവെന്ന പരാതി സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് സുപ്രധാനഉത്തരവ്. കേസ് സി ബി ഐ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷിക്കണം. 2018 ജനുവരിക്കു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.
സൈന്യം നടത്തിയ 62 ഏറ്റുമുട്ടലുകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ പ്രത്യേക സംഘത്തെ നിയമിച്ച് കോടതിയെ അറിയിക്കണം. സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് ആക്ട് (അഫ്‌സ്പ) നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും മണിപ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹരജിയാണ് കോടതി പരിഗണിച്ചത്.

സൈനിക നടപടിക്കിടെ കൊല്ലപ്പെടുന്ന കേസുകളില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം ഇതേ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാറും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് മണിപ്പൂരില്‍ 2000 മുതല്‍ 2012വരെയുള്ള കാലഘട്ടങ്ങളില്‍ 1528 വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇവയില്‍ 62 കേസുകള്‍ അന്വേഷിക്കാനാണ് സി ബി ഐയോട് ഇപ്പേള്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ 282കേസുകള്‍ വെരിഫൈ ചെയ്യാന്‍ കേന്ദ്രത്തോട് ബഞ്ച് ആവശ്യപ്പെട്ടിരുന്നു. കൂടാതെ മണിപ്പൂര്‍ സര്‍ക്കാറും സൈന്യവും പ്രത്യേക സുരക്ഷാ വിഭാഗങ്ങളും നടത്തിയ 265 ഏറ്റുമുട്ടല്‍ കേസുകള്‍ കേന്ദ്രവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Latest