Kerala
ഇനി ഒരു രാജ്യം ഒരു നികുതി ; ജി എസ് ടി നിലവിൽ വന്നു
ന്യൂഡല്‍ഹി: രാജ്യം ഒരു ചരിത്രമുഹൂര്‍ത്തതിന് സാക്ഷ്യംവഹിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ വേദിയാകുന്ന ആഘോഷരാവില്‍ ചരക്ക് സേവന നികുതി എന്ന ഏകീകൃത സംവിധാനത്തിലേയ്ക്ക് ഇന്ത്യ മാറും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം രാത്രി 11 ന് തുടങ്ങി 12 ന് സമാപിക്കുകയും തുടര്‍ന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ഒറ്റനികുതിയാകും ഉണ്ടാകുക. അര്‍ധരാത്രി ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കോണ്‍ഗ്രസും തൃണമുല്‍ കോണ്‍ഗ്രസും ബഹിഷ്‌കരിക്കും.
ഇടത് എംപിമാരും വിട്ടുനില്‍ക്കും. രാജ്യത്ത് 65 ലക്ഷം നികുതിദായകരാണ് ഇതിനകം ജിഎസ്ടി ശൃംഖലയിലേയ്ക്ക് മാറിയത്. കേരളത്തില്‍നിന്ന് 2.62 ലക്ഷം വ്യാപാരികളാണ് ജിഎസ്ടിയുടെ ഭാഗമാകുന്നത്. വാറ്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന എല്ലാവ്യാപാരികള്‍ക്കും ജിഎസ്ടിയില്‍ കച്ചവടം തുടരാനാകും. ഉപഭോഗത്തെ അടിസ്ഥാനമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചുള്ള നികുതിയാണ് ചരക്ക്‌സേവന നികുതി. നിര്‍മാണം മുതല്‍ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും നികുതി ചുമത്തും. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യവര്‍ധനയ്ക്കു മാത്രമായിരിക്കും നികുതി ചുമത്തുക.ജി.എസ്.ടി. യുടെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഉത്പന്നങ്ങള്‍ മദ്യം, ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം, വൈദ്യുതി. ഈ ഉത്പന്നങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള നികുതി സമ്പ്രദായം തുടരും. പുകയില ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി. ബാധകമായിരിക്കും. പുകയിലെ ഉത്പന്നങ്ങള്‍ക്കു മേല്‍ സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്താനും സാധിക്കും.ഏത് തരത്തിലുള്ള ജി.എസ്.ടി. യാണ് നടപ്പിലാക്കുന്നത് ഒരേ നികുതി അടിസ്ഥാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം ചുമത്തുന്ന രണ്ടു തലത്തിലുള്ള ജി.എസ്.ടി.യാണ് നടപ്പിലാക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളില്‍ നടത്തുന്ന കൈമാറ്റത്തിന്‍മേല്‍ കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടി. (സി.ജി.എസ്.ടി.) എന്ന് പറയും.
സംസ്ഥാനം ചുമത്തുന്നതിനെ സ്‌റ്റേറ്റ് ജി.എസ്.ടി. (എസ്.ജി.എസ്.ടി.) എന്നും. അന്തസ്സംസ്ഥാന കൈമാറ്റങ്ങളില്‍ ഐ.ജി.എസ്.ടി. എന്ന പേരിലും കേന്ദ്ര സര്‍ക്കാര്‍ നികുതി ചുമത്തും. ഫെഡറല്‍ സംവിധാനം എന്ന നിലയിലാണ് രണ്ടു തരത്തിലുള്ള നികുതി വരുന്നത്.ജി.എസ്.ടി. കൊണ്ടുള്ള നേട്ടങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തിയിരുന്ന ഒട്ടേറെ നികുതികള്‍ ഒറ്റ നികുതിയായി മാറും. നികുതിയുടെ മേല്‍ നികുതിയെന്നത് ഒഴിവാകും. നിലവില്‍ 25 മുതല്‍ 30 ശതമാനം വരെയായിരുന്ന നികുതിഭാരം വളരെയധികം കുറയും എന്നതായിരിക്കും ഉപഭോക്താവിനുള്ള നേട്ടം. നികുതിയുടെ അടിത്തറ വിപുലമാകുന്നതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വരുമാനവും വര്‍ദ്ധിക്കും. സി.ജി.എസ്.ടി. യും എസ്.ജി.എസ്.ടി. യും ചുമത്തുന്നത് കേന്ദ്രവും സംസ്ഥാനവും സംയുക്തമായി തീരുമാനിക്കുന്ന നിരക്കുകളിലാണ്.