Connect with us

Kerala

പകര്‍ച്ചപനി; ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: സര്‍വകക്ഷിയോഗം

Published

|

Last Updated

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആശുപത്രികള്‍ പനി ചികില്‍സയ്ക്കായി മാത്രം പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. പനി സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മടുപ്പില്ലാതെയും വിശ്രമമില്ലാതെയും സേവനം നടത്തുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പകര്‍ച്ചപ്പനി ചികില്‍സയെ സംബന്ധിച്ചുള്ള ശാസ്ത്രീയാടിത്തറയില്ലാത്ത പ്രചാരണങ്ങള്‍ നിലവിലെ സ്ഥിതി വഷളാക്കുവാനേ ഉപകരിക്കൂ. അത്തരം പ്രചാരണങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സര്‍വകക്ഷിയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കാന്‍ ചികില്‍സയോടൊപ്പം പ്രധാനപ്പെട്ടതാണ് മാലിന്യനിര്‍മാജനം പോലുള്ള പ്രവര്‍ത്തനങ്ങളും. കൊതുകുകള്‍ പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഇതില്‍ പ്രധാനം. ഇതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ക്ലബ്ബുകളും അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഈ മാസം 27 മുതല്‍ മൂന്നു ദിവസം നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് പകര്‍ച്ചപനിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണുള്ളത്. സാമൂഹികനന്മ ലക്ഷ്യം വെച്ചാണ് ബഹുഭൂരിപക്ഷം പേരും സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നത്. അത്തരക്കാര്‍ക്ക് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുവാനും മറ്റുള്ളവരെ ഈ പ്രവര്‍ത്തനങ്ങളെ പറ്റി ബോധവല്‍ക്കരിക്കുവാനും സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രത്യേക ശുചീകരണ പ്രവര്‍ത്തനത്തിന് സര്‍ക്കാരിനൊപ്പം യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു