Connect with us

Articles

ആദ്യ മെട്രോ യാത്രയിലെ അല്‍പ്പന്മാര്‍

Published

|

Last Updated

കേരളത്തിന്റെ മെട്രോയിലെ ആദ്യയാത്രയില്‍ തന്നെ കള്ളവണ്ടി! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ കമ്മന്റുകളിലൊന്നാണിത്.”കേരളത്തിന്റെ പുതിയ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളറായി ഒരു പുതുമുഖം. പേര് കുമ്മനം രാജശേഖരന്‍!”വിരുതന്മാരുടെ ഭാവന ഫണം വിടര്‍ത്തിയാടുകയാണ്. ഒല ശ െവേല ളശൃേെ ാമി ല്‌ലൃ ലിലേൃലറ ശിീേ സീരവശ ാലേൃീ ംശവേീൗ േമി്യ ശേരസല േീൃ ുമ ൈീൃ നാണം. ഈ സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിക്കീപീഡിയ പുനരവതരിച്ചതിന്റെ കമ്മന്റാണിത്. കേരളത്തിന്റെ സ്വപ്നയാത്രയുടെ ആരംഭവേളയില്‍ പരിപാടിയുടെ ശോഭ കെടുത്തുന്ന സംഭവമായിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അനധികൃത മെട്രോ യാത്ര.

കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ മെട്രോ റെയില്‍ യാഥാര്‍ഥ്യമായ വേളയില്‍ നടന്ന ആദ്യയാത്രയില്‍ പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടികയില്‍ ഇല്ലാതിരുന്ന ഒരാള്‍ വണ്ടിയില്‍ കയറിക്കൂടിയിരിക്കുന്നുവെന്നും വന്‍ സുരക്ഷാവീഴ്ചയാണതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചതോടെ ആരംഭിച്ച വിവാദങ്ങള്‍ പെട്ടെന്ന് കത്തിപടര്‍ന്നു. സോഷ്യല്‍മീഡിയ അതിനെ ഏറ്റെടുത്ത് ആഘോഷിച്ചു. പൊതുവില്‍ മാധ്യമങ്ങള്‍ കുമ്മനത്തിന്റെ നടപടിയില്‍ അമര്‍ഷം രേഖപ്പെടുത്തി. ഔചിത്യമര്യാദകളില്ലായ്മയുടെ അങ്ങേയറ്റത്തെ ചെയ്തിയായിപ്പോയി അതെന്ന് ബഹുജനങ്ങള്‍ക്കും തോന്നലുളവാക്കി. പൊതുവില്‍ നാണക്കേടിന്റെ പര്യായങ്ങളിലൊന്നായി മെട്രോയിലെ കുമ്മന സാന്നിധ്യം.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടാണ് കൊച്ചി മെട്രോ പണിതുയര്‍ത്തുന്നതിന് നിര്‍ണായകമായി നേതൃത്വം നല്‍കിയ ഇ ശ്രീധരനെ പോലും ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം തീരുമാനിച്ചതത്രേ!. പ്രോട്ടോക്കോള്‍ അനുസരിച്ച് സ്ഥലം എം പി യെയും പ്രതിപക്ഷ നേതാവിനെയും ഉദ്ഘാടനവേദിയില്‍ പങ്കെടുപ്പിക്കാനും ആദ്യയാത്രയില്‍ ഉള്‍പ്പെടുത്താനും തീരുമാനിക്കേണ്ടതായിരുന്നു. എന്നാല്‍, അല്‍പ്പന്മാരുടെ സംഘമായ കേന്ദ്ര സര്‍ക്കാര്‍ അത്തരം ആചാരമര്യാദകളൊന്നും പാലിച്ചില്ല. പീന്നിട്, സംസ്ഥാന സര്‍ക്കാറിന്റെ കടുത്ത സമ്മര്‍ദഫലമായിട്ടാണ് ഇ ശ്രീധരനും പ്രതിപക്ഷ നേതാവിനും ഉദ്ഘാടനവേദിയില്‍ ഇരിപ്പിടമെങ്കിലും അനുവദിച്ചതെന്ന കാര്യം ഖേദകരമാണ്. കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം ജനാധിപത്യവിരുദ്ധമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ചെയ്തത്.

എല്ലാറ്റിനും കാരണം, ഉദ്ഘാടനചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതാണെന്ന് ചിലര്‍ കരുതുന്നു. ഭരണഘടനാ പദവിയനുസരിച്ച് പ്രധാനമന്ത്രിയെ ഇത്തരമൊരു ചടങ്ങില്‍ ഉദ്ഘാടകനായി ക്ഷണിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, അങ്ങനെ ക്ഷണിതാവായി വരുന്ന ഒരാള്‍ കക്ഷിരാഷ്ട്രീയത്തിന്റെ നാറുന്ന മതില്‍ക്കെട്ടില്‍ നിന്ന് സ്വതന്ത്രനായി, പ്രധാനമന്ത്രിയുടെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് പെരുമാറണം. ഇവിടെ അങ്ങനെയുണ്ടായില്ല. സ്വന്തം പാര്‍ട്ടി നേതാവിനെ പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുപ്പിക്കാന്‍ അണിയറയില്‍ നടന്ന നീക്കങ്ങളെ രഹസ്യമായി പ്രധാനമന്ത്രി പിന്തുണച്ചതെന്തിന്? സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യസ്ഥമായ എസ് പി ജി തന്നെ ലിസ്റ്റില്‍ ഇല്ലാത്ത ഒരാളെ ട്രെയിനില്‍ കയറ്റാന്‍ ഗൂഢാനുമതി നല്‍കിയത് ഞെട്ടിക്കുന്നു. മെട്രോ യാത്ര ആരംഭിക്കുന്നതിന് പതിനഞ്ച് മിനുട്ട് മുമ്പ് മാത്രമാണ് കുമ്മനത്തെ പങ്കെടുപ്പിക്കുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചതത്രേ.

മൂന്‍കൂര്‍ തീരുമാനിച്ച ചടങ്ങിലെ അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് അവസാനനിമിഷം മറ്റൊരാളെ തിരുകികയറ്റാന്‍ ഗൂഢാലോചന നടത്തിയതാര്? കുമ്മനത്തെ ഉള്‍പ്പെടുത്തുന്ന കാര്യം എന്തുകൊണ്ട് മറച്ചുവെച്ചു? പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ അണിയറയില്‍ ആസൂത്രണം നടത്തിയതാരെല്ലാം? പ്രധാനമന്ത്രിയുടെ ഓഫീസിലാണ് ഇതിന്റെ ആസൂത്രണം നടന്നതെങ്കില്‍ അത് അങ്ങേയറ്റം അപലപനീയമാണ്. സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ സംസ്ഥാന അഭ്യന്തരവകുപ്പാണെന്ന കുമ്മനത്തിന്റെ ന്യായം പറച്ചില്‍ അതിനേക്കാള്‍ അപഹാസ്യവുമായി.

ജനപ്രതിനിധികളും സംസ്ഥാനമന്ത്രിമാരും പ്രതിപക്ഷനേതാക്കളുമെല്ലാം കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍, ബി ജെ പി പ്രസിഡന്റ് മെട്രോയില്‍ വലിഞ്ഞുകയറിയത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തമാണ്. ഔചിത്യബോധമോ മര്യാദയോ അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ പ്രദര്‍ശിപ്പിക്കേണ്ട സന്ദര്‍ഭമായിരുന്നു യഥാര്‍ഥത്തില്‍ മെട്രോ ഉദ്ഘാടനചടങ്ങ്. പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്ന കാരണത്താല്‍ സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിനേതാക്കള്‍ ഔദ്യോഗികചടങ്ങുകളില്‍ വലിഞ്ഞുകയറി ചെല്ലാറില്ല.”വിളിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാന്‍ ഇടിച്ചുകയറുന്നവര്‍ നമ്മുടെ നാട്ടില്‍ വേറെയുമുണ്ടെന്ന്”നാണമില്ലാത്തവരെ നോക്കി സോഷ്യല്‍ മീഡിയ വിരുതന്മാര്‍ കമന്റടിക്കാന്‍ ഇടയായത് വെറുതെയല്ല. രാഷ്ട്രീയ നേതാക്കള്‍ സാധാരണ ആളുകളെക്കാള്‍ വളരെ ചെറുതായിപ്പോയ ഒരു സന്ദര്‍ഭമാണത്. മാനാഭിമാനമുള്ള കേരളീയര്‍ മുക്കത്ത് വിരല്‍ വെക്കുകയും ചെയ്തു.

ഐ കെ ഗുജറാളോ എച്ച ഡി ദേവഗൗഡയോ വിപി സിംഗോ, മന്‍മോഹന്‍ സിംഗോ പ്രധാനമന്ത്രിയായിരുന്ന നാളുകളില്‍ ഇങ്ങനെ നാണം കെട്ട അനുഭവമുണ്ടായിട്ടില്ല. ആ പ്രധാനമന്ത്രിമാരുടെ സംസ്ഥാന നേതാക്കള്‍ കുറേയൊക്കെ ഔചിത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അല്‍പ്പം കടുത്ത അല്‍പ്പത്തമായിപ്പോയി. അംഗീകാരം കിട്ടാന്‍ എന്തും ചെയ്യും, എവിടെയും ഇടിച്ചുകയറും എന്നൊക്കെ വരുന്നത് പരിതാപകരമാണ്. കൊച്ചി മെട്രോ സാക്ഷാത്കരിക്കാനായി ആത്മാര്‍ഥമായി യത്‌നിച്ച അര്‍ഹരായ പലരും ഈ അപഹാസ്യനാടകങ്ങള്‍ക്ക് സാക്ഷികളായിരുന്നുവെന്ന് ആദ്യ മെട്രോ യാത്രയില്‍ അനര്‍ഹമായി യാത്ര ചെയ്ത അല്‍പ്പന്മാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. നാണം കെട്ടവന്റെ ആസനത്തില്‍ ആല് കുരുത്താല്‍ അതും തണലെന്ന് കരുതുന്നവരോട് എന്തുപറയാന്‍.

---- facebook comment plugin here -----

Latest