Connect with us

Kerala

മെട്രോ; ആദ്യദിനം റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പന

Published

|

Last Updated

കൊച്ചി: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോ ആദ്യദിവസം തന്നെ സൂപ്പര്‍ ഹിറ്റ്. ആദ്യ ദിനം ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്‌റ്റേഷനുകളില്‍ തിരക്കു തുടരുകയാണ്.രാവിലെ ആറിന് തുടങ്ങിയ സര്‍വീസുകള്‍ മുതല്‍ മെട്രോയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകള്‍കൂടി തുറന്നു. ആദ്യദിനം തന്നെ യാത്രക്കാര്‍ കൊച്ചി മെട്രോ ഉത്സവമാക്കി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി അനേകം പേരാണ് സര്‍വീസ് തുടങ്ങുന്ന ആദ്യ ദിനംത്തന്നെ മെട്രോ യാത്ര നടത്താനെത്തിയത്.

പലരും ആദ്യമായി മെട്രോയില്‍ കയറുന്നതിന്റെ ആവേശത്തിലായിരുന്നു. കുടംബമായി മെട്രോയിലേറാന്‍ വന്നവരും നിരവധിയായിരുന്നു. പുലച്ചെ അഞ്ചരയോടെ തിരക്കു ര്‍ധിച്ചതിനാല്‍ 5.45 ഓടെ ടിക്കറ്റുകള്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു. ദിവസം അവസാനിക്കുമ്പോഴേക്കും ആദ്യദിന യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ഭേദിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ.എം.ആര്‍.എല്‍. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ഓരോ 10 മിനിറ്റ് ഇടവിട്ട് സര്‍വീസുണ്ടാകും. ദിവസം 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകളില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സ്‌റ്റേഷനുമായി ബന്ധപ്പെടുത്തി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.

Latest